കൽപ്പറ്റ: വയനാട് പാക്കേജിന്റെ ഭാഗമായി കാർഷിക മേഖലയിൽ 13.3 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം. പ്രാരംഭ ഘട്ടത്തിൽ 6.25 കോടി രൂപയുടെ പദ്ധതി നടപ്പാക്കിത്തുടങ്ങി. 26 തദ്ദേശസ്‌ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകരുടെ മുഖ്യ വരുമാനമാർഗമായ കാപ്പി, കുരുമുളക് കൃഷികൾക്കു പുറമെ ജാതി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കൃഷികളുടെ വ്യാപനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പുതുതായി കുരുമുളക് തോട്ടം വച്ചുപിടിപ്പിക്കാനും നിലവിലുള്ള കൃഷിയുടെ പുനരുദ്ധാരണത്തിനും, കുരുമുളക് നഴ്‌സറികൾ സ്‌ഥാപിക്കാനും സൂക്ഷ്‌മ മൂലകങ്ങളുടെ ഉപയോഗത്തിനും പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നുണ്ട്. തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ജാതി കൃഷി പുതുതായി വ്യാപിപ്പിക്കാൻ ജാതി തൈകളുടെ വില ഉൾപ്പെടെയുള്ള ഘടകങ്ങൾക്ക് ധനസഹായം നൽകുന്നുണ്ട്. ഒരു ഹെക്‌ടറിൽ 156 ജാതി ഗ്രാഫ്റ്റുകളാണ് പുതുതായി വച്ചുപിടിപ്പിക്കേണ്ടത്.
കാപ്പിത്തോട്ടത്തിൽ കണിക ജലസേചനത്തിന് 50 ശതമാനം സബ്‌സിഡി നൽകും. ഒരു ഹെക്‌ടർ കാപ്പിത്തോട്ടത്തിൽ 3 മീറ്റർ അകലത്തിൽ വച്ചുപിടിപ്പിച്ച കാപ്പികൃഷിക്ക് കണിക ജലസേചനത്തിനായി 80,000 രൂപ ഹെക്‌ടറിന് ചിലവ് വരുന്നുണ്ടെങ്കിൽ 50 ശതമാനം സബ്‌സിഡിയായ 40,000 രൂപ കർഷകർക്ക് ആനുകൂല്യമായി നൽകും. ജില്ലയിലെ ചെറുകിട നാമമാത്ര കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
Read Also: സ്‌ഥിരം യാത്രക്കാർക്ക് കെഎസ്ആർടിസി സ്‌മാർട്ട് ട്രാവൽ കാർഡുകൾ ഏർപ്പെടുത്തുന്നു