കൽപ്പറ്റ: ജില്ലയിൽ ഒക്‌ടോബറിൽ ലഭിച്ചത് പ്രവചിച്ചതിനേക്കാൾ 70 ശതമാനം അധിക മഴ. ആറ് വർഷത്തിനിടയിൽ ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതും ഈ വർഷമാണ്. തുലാവർഷത്തിലേക്ക് കടക്കുന്ന കാലയളവായ ഒക്‌ടോബർ ഒന്ന് മുതൽ 31 വരെയുള്ള കണക്ക് പ്രകാരം 387.3 മില്ലിമീറ്റർ മഴ പെയ്‌തു. ഇക്കാലയളവിൽ പ്രതീക്ഷിച്ചത് 228.1 എംഎം മഴയായിരുന്നു.
പൊതുവിൽ മഴ കുറയുന്ന കാലയളവാണിത്. ഓഗസ്‌റ്റ്, സെപ്‌റ്റംബർ മാസത്തേക്കാൾ മഴ ഒക്‌ടോബറിൽ ലഭിച്ചു. ഓഗസ്‌റ്റിൽ 345.1 മില്ലിമീറ്ററാണ് മഴയെങ്കിൽ സെപ്‌തംബറിൽ ഇത് 279.4 മാത്രം ആയിരുന്നു. പ്രളയമുണ്ടായ 2019ൽ പോലും ഒക്‌ടോബറിൽ 343.3 മില്ലീ മീറ്ററായിരുന്നു ആകെ ലഭിച്ച മഴ.
2018ൽ 242.5 എംഎം, 2017ൽ 118.5 എംഎം എന്നിങ്ങനെയായിരുന്നു മുൻ വർഷങ്ങളിലെ മഴയുടെ കണക്ക്. കഴിഞ്ഞ വർഷം 125 മില്ലി മീറ്ററായിരുന്നെങ്കിൽ 2016 ൽ 58.6 മില്ലീ മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ജൂൺ മുതൽ ഒക്‌ടോബർ 31 വരെയുള്ള കാലയളവിൽ 2112.8 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ആകെ കിട്ടിയത്.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; ജി സുധാകരന് വീഴ്‌ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്