തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ പ്രഖ്യാപനം വൈകുന്നതിനിടെ പട്ടികക്കെതിരെ ഹൈക്കമാൻഡിന് പരാതി പ്രവാഹം. പാലോട് രവിക്കെതിരെ തിരുവനന്തപുരത്ത് പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടു. സമ്മർദ്ദമുണ്ടെങ്കിലും പുറത്തുവന്ന പേരുകളിൽ കാര്യമായ മാറ്റം ഹൈക്കമാൻഡ് വരുത്തിയേക്കില്ല.
ഡിസിസി പ്രസിഡണ്ടുമാരുടെ അന്തിമപട്ടികയിലെ പേരുകൾ പുറത്തുവന്നതോടെ ഗ്രൂപ്പ് നേതാക്കളും അധ്യക്ഷ സ്‌ഥാനം പ്രതീക്ഷിച്ചിരുന്നവരെ അനുകൂലിക്കുന്നവരുമാണ് പരാതിയുമായി ഹൈക്കമാൻഡിന് മുന്നിലെത്തിയത്. ഗ്രൂപ്പുകൾ നൽകിയ പേരുകൾ പരിഗണിച്ചില്ല, ജില്ലയുടെ ഘടനക്ക് അനുസരിച്ച് സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കിയില്ല തുടങ്ങിയ പരാതികളാണ് നേതാക്കൾ ഉന്നയിക്കുന്നത്.
തിരുവനന്തപുരത്ത് പാലോട് രവി, പാലക്കാട് എ തങ്കപ്പൻ എന്നിവർക്കെതിരെ പ്രതിഷേധം ശക്‌തമാവുകയാണ്. അതേസമയം, പട്ടികക്ക് അനുമതി നൽകുന്നതിന് മുൻപ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി മുതിർന്ന നേതാക്കൾ ചർച്ച നടത്തിയേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വനിതാ, പട്ടികജാതി പ്രാതിനിധ്യം ഇല്ലാത്തതിൽ അതൃപ്‌തി ഉണ്ടെങ്കിലും കെപിസിസി പുനഃസംഘടനയിൽ ഈ വിഭാഗങ്ങൾക്ക് അർഹമായ സ്‌ഥാനം ഉണ്ടാകുമെന്ന ഉറപ്പ് മുഖവിലയ്‌ക്ക് എടുക്കുകയാണ് ഹൈക്കമാൻഡ്.
Also Read: രോഗവ്യാപനം ഉയരുന്നു; കേരളത്തിന് വീണ്ടും മുന്നറിയിപ്പ് നൽകി കേന്ദ്രം