ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. പ്രതിരോധത്തിൽ അലംഭാവമുണ്ടായാൽ കേരളത്തിലും ഒപ്പം അയൽ സംസ്‌ഥാനങ്ങളിലും രോഗവ്യാപനം കൂടും. ജൂലൈ 19 മുതൽ കേരളത്തിൽ രോഗവ്യാപനം ഉയർന്നുനിൽക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഉയർന്ന രോഗബാധ നിരക്ക് മൂലം എല്ലാ ജില്ലകളും ആശങ്കയിലാണെന്നും ഇനിയും സർക്കാരിന്റെ പ്രതിരോധ നടപടികൾ ലക്ഷ്യം കാണണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. രോഗനിർണയത്തിന് ഐസിഎംആർ നിർദ്ദേശിക്കുന്ന ആർടിപിസിആർ പരിശോധന തന്നെ വേണം. ഹോം ഐസൊലേഷൻ ജില്ലാ ഭരണകൂടങ്ങൾ വീഴ്‌ചയില്ലാതെ നടപ്പാക്കണമെന്നും കേന്ദ്രം നിർദ്ദേശം.
അതേസമയം, സംസ്‌ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വീണ്ടും ഞായറാഴ്‌ച ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. അവശ്യസർവീസുകൾക്ക് മാത്രമാണ് ഞായറാഴ്‌ചകളിൽ അനുമതി. അവലോകന യോഗത്തിൽ പ്രതിരോധ നടപടികൾ ആലോചിക്കും. കോവിഡ് പ്രതിരോധത്തിൽ പല രീതികളും പരീക്ഷിച്ചിട്ടും രോഗവ്യാപനം കുതിച്ചുയരുന്നത് എങ്ങനെയെന്ന് കൃത്യമായി മനസിലാക്കാൻ സർക്കാരിന് കഴിയുന്നില്ല. ടിപിആറിന് പകരം ഐപിആർ അടിസ്‌ഥാനമാക്കിയുള്ള അടച്ചിടൽ ഫലം കാണുന്നുണ്ടോ എന്നും വിലയിരുത്തും.
ഇഷ്‌ടം പോലെ എല്ലാവർക്കും പുറത്തിറങ്ങാനുള്ള സാഹചര്യം ആയിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഞായറാഴ്‌ച സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാനത്ത് പൂർണമായൊരു അടച്ചിടൽ സാധ്യമല്ലെന്നാണ് പൊതുവിലയിരുത്തൽ.
Also Read: ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ക്ക് 317 കോടിയുടെ പാക്കേജ്; പ്രഖ്യാപനവുമായി സ്‌റ്റാലിന്‍