തൃശൂർ: ജില്ലയിലെ പാലപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്ന് പുലർച്ചെയും പ്രദേശത്തെ റബ്ബർ എസ്‌റ്റേറ്റിൽ ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയും ഇവിടെ കാട്ടാനകൾ ഇറങ്ങിയെന്നും ഇവ റബ്ബർ എസ്‌റ്റേറ്റിൽ നിന്നും ജനവാസ മേഖലയിലേക്ക് എത്തിയെന്നും പ്രദേശവാസികൾ വ്യക്‌തമാക്കി.
നിലവിൽ കാട്ടാനക്കൂട്ടം കാടുകയറാതെ നിലയുറപ്പിച്ചിരിക്കുന്നതിനാൽ ജനങ്ങൾ ഏറെ ഭീതിയിലാണ്. പുലർച്ചെ തോട്ടത്തിൽ പണിക്ക് പോകുന്ന തൊഴിലാളികൾ തലനാരിഴക്കാണ് ആക്രമണത്തിൽ നിന്നും രക്ഷപ്പെടുന്നത്. ഇന്നും തോട്ടം തൊഴിലാളികളാണ് കാട്ടാനക്കൂട്ടത്തെ ആദ്യം കണ്ടത്. ഇതോടെ ഇവർക്ക് ജോലിക്ക് പോകാൻ കഴിയാത്ത സ്‌ഥിതിയാണ് നിലവിൽ.
തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരും പോലീസും സ്‌ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ കൂടുതൽ ജീവനക്കാരെ വിന്യസിപ്പിച്ച് ആനകളെ കാട് കയറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വേനൽ കടുത്തതോടെ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടിയാണ് ആനകൾ കാടിറങ്ങുന്നതെന്നാണ് വിലയിരുത്തൽ.
Read also: വിരമിക്കൽ പ്രഖ്യാപിച്ച് ആഷ്‌ലി ബാർട്ടി; കോർട്ട് ഒഴിയുന്നത് ലോക ഒന്നാം നമ്പർ ടെന്നീസ് താരം