കണ്ണൂർ: ജില്ലയിലെ കോളയാട് പഞ്ചായത്തിലെ കടൽക്കണ്ടം മലയിൽ വീണ്ടും കാട്ടാനയിറങ്ങി. ഇന്നലെ രാത്രിയോടെയാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് വ്യാപകമായി ഇവ കൃഷി നശിപ്പിക്കുകയും ചെയ്‌തു. റബ്ബർ, കമുക് എന്നീ വിളകളാണ് കഴിഞ്ഞ ദിവസം കാട്ടാനകളിറങ്ങി നശിപ്പിച്ചത്.
ജനവാസ മേഖലയിലേക്ക് ഇറങ്ങിയ കാട്ടാനകളെ പടക്കം പൊട്ടിച്ചും, ബഹളം കൂട്ടിയുമാണ് ആളുകൾ തുരത്തിയത്. നിലവിൽ ഈ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം 60ഓളം കുലയ്‌ക്കാറായ നേന്ത്രവാഴ, 17 കമുക് എന്നിവ കുത്തി മറിച്ചിട്ട ശേഷം കപ്പ ഉൾപ്പടെയുള്ള മറ്റ് ഇടവിളകൾ ചവിട്ടി നിരപ്പാക്കുകയും ചെയ്‌തു.
കണ്ണവം വനത്തിൽ നിന്നാണ് കുട്ടികൾ ഉൾപ്പടെയുള്ള കാട്ടാനക്കൂട്ടം പ്രദേശത്തിറങ്ങുന്നത്. ഇവയെ തുരത്താൻ പലപ്പോഴും കർഷകർക്ക് കഴിയാറില്ല. കൂടാതെ ഇവ ആളുകളെ ആക്രമിക്കാൻ തുനിയുന്നതും പതിവാണ്.
Read also: പുഴയിലേക്ക് തള്ളിയിട്ട ഒന്നര വയസുകാരി മരിച്ചു, യുവതിയെ രക്ഷിച്ചു; ഭർത്താവിനായി തിരച്ചിൽ