കണ്ണൂർ: പാത്തിപ്പാലത്ത് ദുരൂഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഷിജുവിനെതിരെ കതിരൂർ പോലീസ് കേസെടുത്തു. തന്നെയും കുഞ്ഞിനേയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന ഷിജുവിന്റെ ഭാര്യ സോനയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
പുഴയിൽ വീണ സോനയെ നാട്ടുകാർ രക്ഷിക്കുക ആയിരുന്നു. എന്നാൽ അപ്പോഴേക്കും ഒന്നരവയസുള്ള മകൾ അൻവിത മരണപ്പെട്ടിരുന്നു. തലശ്ശേരി കുടുംബകോടതി ജീവനക്കാരനാണ് പത്തായക്കുന്ന് കുപ്പ്യാട്ട് കെപി ഷിജു. ഈസ്‌റ്റ് കതിരൂര്‍ എല്‍പി സ്‌കൂള്‍ അധ്യാപികയാണ് സോന.
വെള്ളിയാഴ്‌ച വൈകിട്ട് ആറോടെയാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയില്‍ വീണ നിലയിലാണ് സോനയെയും കുഞ്ഞിനെയും കണ്ടത്. സോനയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കില്‍ പുഴക്ക് സമീപത്ത് എത്തിയത്. സംഭവശേഷം ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായ നിലയിലാണ്. കൊലപാതക കുറ്റത്തിനാണ് ഇയാൾക്കെതിരെ കതിരൂർ പോലീസ് കേസെടുത്തത്.
Most Read: കാസർഗോഡ് വനംവകുപ്പ് തുരത്തിയ കാട്ടാനകൾ വീണ്ടും നാട്ടിലിറങ്ങി