പാലക്കാട്: ജില്ലയിലെ തോട്ടം മേഖലയിൽ കാട്ടാനകളുടെ ആക്രമണം തുടർക്കഥയാകുമ്പോഴും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആരോപണവുമായി തൊഴിലാളികൾ. വാൽപാറയ്‌ക്ക് സമീപമുള്ള സിങ്കോണ തേയിലത്തോട്ടം മേഖലയിൽ 14 കാട്ടാനകൾ കഴിഞ്ഞ ദിവസം താവളമുറപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെ 3 കാട്ടാനകൾ സിങ്കോണ പത്താംപാത്തിയിലെ തൊഴിലാളികളുടെ പാടികളിൽ എത്തുകയും അവിടെയുള്ള റേഷൻകടയുടെ ചുമരുകൾ തകർത്ത് ഭക്ഷ്യ ധാന്യങ്ങൾ ഭക്ഷിക്കുകയും ചെയ്‌തു. തൊഴിലാളികൾ ചേർന്ന് ഇവയെ ഇവിടെ നിന്നും തുരത്തിയെങ്കിലും അരി ചാക്കുകൾ കൈക്കലാക്കിയാണ് ഇവ മടങ്ങിയത്. തുടർന്ന് തൊഴിലാളികൾ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുകയായിരുന്നു.
സ്‌ഥലത്തെത്തിയ വനപാലകരും തൊഴിലാളികളും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനകളെ കാട്ടിലേക്ക് തുരത്തിയത്. നിലവിൽ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുകയാണെന്ന് തൊഴിലാളികൾ വ്യക്‌തമാക്കുന്നുണ്ട്. ഇവയുടെ ആക്രമണത്തിൽ നിന്നും തോട്ടം മേഖലയെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.
Read also: ‘ഏകാധിപത്യ ശൈലി’; കെപിസിസിക്ക് എതിരെ പരാതിയുമായി മുല്ലപ്പള്ളി രാമചന്ദ്രൻ