കണ്ണൂർ : ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷിനാശം. കഴിഞ്ഞ ഒരാഴ്‌ചയായി കർണാടക വനത്തിൽ നിന്നും പുഴ കടന്നെത്തുന്ന 12 ആനകളുടെ കൂട്ടം വലിയ പ്രതിസന്ധിയാണ് ഇവിടെ സൃഷ്‌ടിക്കുന്നത്. ആനക്കൂട്ടത്തെ തുരത്തുന്നതിന് പ്രദേശവാസികൾ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും കാവലിരിക്കുന്നുണ്ടെങ്കിലും ആനകളുടെ ശല്യം തുടരുകയാണ്.
നിരവധി കർഷകരുടെ കൃഷികളാണ് ആനക്കൂട്ടം ഇതുവരെ നശിപ്പിച്ചത്. പഞ്ചായത്തിലെ നരിമറ്റത്തിൽ സണ്ണി ഫ്രാൻസിസിന്റെ ഒരേക്കർ സ്‌ഥലത്തെ മരച്ചീനി കൃഷി, നരിമറ്റത്തിൽ ജോസഫിന്റെ കൃഷിയിടത്തിൽ സ്‌ഥാപിച്ച ജലസേചന പൈപ്പുകൾ, ഒറ്റപ്ളാക്കൽ ബേബിയുടെ തെങ്ങ്, വാഴ, മരച്ചീനി തുടങ്ങിയ കൃഷികളും കാട്ടാനക്കൂട്ടം നശിപ്പിച്ചു.
കൃഷിനാശം രൂക്ഷമായതോടെ പഞ്ചായത്ത് അധികൃതർ സ്‌ഥലം സന്ദർശിച്ചു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വൈസ് പ്രസിഡണ്ട് ലിസി തോമസ്, പഞ്ചായത്തംഗങ്ങളായ ഐസക് ജോസഫ്, സജി മച്ചിത്താനി, ഫോറസ്‌റ്റർ ജിജിൽ, ഫോറസ്‌റ്റ് ഗാർഡ് ചാക്കോ പാലക്കുന്നേൽ എന്നിവർ ചേർന്നാണ് കാട്ടാനക്കൂട്ടം നാശം വിതച്ച സ്‌ഥലങ്ങൾ സന്ദർശിച്ചത്.
Read also : കാനറ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; ഒളിവിലായിരുന്ന കാഷ്യർ പിടിയിൽ