കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ (ഡിഎഫ്‌ഒ) അറിയിച്ചു. കാട്ടിൽ മൃഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ ആനയ്‌ക്ക് പരിക്കേറ്റതാണ്. മയക്കുവെടി വെച്ച് ചികിൽസിക്കാനുള്ള ആരോഗ്യസ്‌ഥിതി ആനയ്‌ക്ക് ഉണ്ടായിരുന്നില്ലെന്നും ഡിഎഫ്‌ഒ വ്യക്‌തമാക്കി.
ആനയുടെ പോസ്‌റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്‌ഥർ സമയത്ത് ചികിൽസ നൽകിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
കാലിനും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഫാമിൽ കണ്ടിരുന്നത്. ഫാമിലെ പതിനേഴാം ബ്‌ളോക്കിൽ ചീങ്കണ്ണി പുഴയിലാണ് ആന കിടന്നിരുന്നത്. കാലിലെ വ്രണം പഴുത്ത് ദുർഗന്ധം വന്നിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്നലെ വൈകിട്ടുതന്നെ പരിക്കേറ്റ ആന ഫാമിലെത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടും റാപ്പിഡ് റെസ്‌ക്യൂ ടീം ചികിൽസ ഉറപ്പാക്കിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
Also Read: സ്‌കൂൾ തുറക്കൽ; കുട്ടികളുടെ എണ്ണം കുറച്ച് ക്‌ളാസുകൾ ക്രമീകരിക്കും