കണ്ണൂർ : ആറളം ഫാമിൽ കാട്ടാന ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസവും ഫാമിലെത്തിയ കാട്ടാനക്കൂട്ടം നിരവധി കൃഷികളാണ് നശിപ്പിച്ചത്. ബ്ളോക്ക് 8ൽ 12 തെങ്ങുകളും ബ്ളോക്ക് 3ൽ 32 കൊക്കോ മരങ്ങളും നശിപ്പിച്ചു. ഇതോടെ ഒരാഴ്‌ചക്കിടെ ഫാമിൽ നശിപ്പിക്കപ്പെട്ടത് കായ്‌ഫലമുള്ള 67 തെങ്ങുകളും 156 കൊക്കോ മരങ്ങളുമാണ്.
ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ഇറങ്ങുന്ന 16 കാട്ടാനകളുടെ കൂട്ടമാണ് നിലവിൽ ഇവിടെ നാശം വിതക്കുന്നത്. കുട്ടികളടക്കമുള്ള സംഘമാണ് കൃഷിയിടങ്ങളിൽ ഇറങ്ങുന്നത്. രാത്രികാലങ്ങളിൽ ഇറങ്ങുന്നതിന് പുറമെ ഇപ്പോൾ പകൽ സമയങ്ങളിലും ആനക്കൂട്ടം ഫാമിൽ വിഹരിക്കുകയാണ്. അതിനാൽ കശുവണ്ടി ശേഖരണം അടക്കമുള്ള ജോലികൾ നിലവിൽ പ്രതിസന്ധിയിലാണ്.
കാട്ടാനശല്യം രൂക്ഷമായ ഫാമിൽ കഴിഞ്ഞ വർഷം മാത്രം 5 കോടി രൂപയുടെ നാശനഷ്‌ടം ഉണ്ടാക്കിയിട്ടുണ്ട്. കൂടാതെ പുനരധിവാസ മേഖലയിൽ താമസിക്കുന്ന 1600 ആദിവാസി കുടുംബങ്ങളാണ് കാട്ടാന ഭീഷണി നേരിടുന്നത്. കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി 14 മാസം മുൻപ് 22 കോടി രൂപയുടെ കരിങ്കൽ മതിൽ–റെയിൽ വേലി പദ്ധതിക്ക് ഭരണാനുമതി ലഭിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഇതിനെ തുടർന്ന് പദ്ധതി ഇനിയും തുടങ്ങാത്തതിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Read also : പുതിയ സിബിഐ ഡയറക്‌ടറെ 24ന് തിരഞ്ഞെടുക്കും; പരിഗണനാ പട്ടികയിൽ ലോക്‌നാഥ് ബെഹ്‌റയും