വയനാട്: മീനങ്ങാടിക്കടുത്തെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ ആറുമണിയോടെയാണ് മീനങ്ങാടിക്കടുത്തെ അപ്പാട്ടെ കൃഷിയിടത്തിൽ കാട്ടാന ഇറങ്ങിയത്. രാവിലെ ക്ഷീര സംഘത്തിൽ പാലളക്കാൻ എത്തിയവരാണ് സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിൽ മേയുന്ന കാട്ടാനയെ കണ്ടത്. വിവരം അറിയിച്ചതോടെ മീനങ്ങാടി പോലീസും വനപാലകരും സ്‌ഥലത്തെത്തി.
ഇതിനിടെ ചൂതപ്പാറ റോഡിലൂടെ നടന്നുവന്ന മുണ്ടിയാനിക്കൽ കരുണാകരൻ (75), കേണിച്ചിറ കേളുമാണഗലത്ത് തോട്ടത്തിൽ ജോലി ചെയ്‌തിരുന്ന പിലാറ്റിൽ രാമചന്ദ്രനെയുമാണ് (52) കാട്ടാന ആക്രമിച്ചത്. കാട്ടാനയെ റോഡിൽകണ്ട് രക്ഷപെടാൻ സമീപത്തെ വീട്ടിൽ കയറാൻ ശ്രമിക്കവെയാണ് പിന്നാലെയെത്തിയ ആന കരുണാകരനെ കുത്തി വീഴ്‌ത്തിയത്. വീടിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇതിനിടെ റോഡിൽ നിർത്തിയിട്ട മുണ്ടേക്കാട്ടിൽ രാജീവന്റെ ബൈക്കും കാട്ടാന തകർത്തു.
തുടർന്ന്, പത്ത് മണിയോടെ സൗത്ത് വയനാട് ഡിഎഫ്ഒ എ സജ്‌നയുടെ നേതൃത്വത്തിൽ വനപാലകരും മീനങ്ങാടി പോലീസും ചേർന്ന് കാട്ടാനയെ കാട്ടിലേക്ക് തുരത്തുന്നതിനിടെയാണ് കേണിച്ചിറ കേളമംഗലത്ത് റബ്ബർ തോട്ടത്തിൽ ജോലിയെടുത്തിരുന്ന രാമചന്ദ്രനെ കാട്ടാന ആക്രമിച്ചത്. കോളേരിക്ക് സമീപം ബീനാച്ചി-പനമരം റോഡ് മുറിച്ചു കടന്നാണ് ആന താഴത്തങ്ങാടി പാണപ്പാടി കവലയിൽ എത്തിയത്. മണിക്കൂറുകൾക്ക് ശേഷമാണ് പോലീസും വനപാലകരും നാട്ടുകാരും ചേർന്ന് കാട്ടാനയെ കാട്ടിലേക്ക് തുരത്തിയത്.
Read Also: മിഠായി തെരുവിലെ തീപിടുത്തം; നടപടിയുമായി അഗ്‌നിരക്ഷാ സേന