കോഴിക്കോട്: മിഠായി തെരുവിലെ തീപിടുത്തം തടയാൻ നടപടിയുമായി അഗ്‌നിരക്ഷാ സേന. മിഠായി തെരുവിൽ അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിലാണ് സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കാൻ അഗ്‌നിരക്ഷാ സേന നടപടിയെടുത്തത്. നടപടിയുടെ ഭാഗമായി മിഠായി തെരുവിലെ വ്യാപാരികൾക്ക് പരിശീലനം നൽകാനും സുരക്ഷാ ബോധവൽക്കരണം നൽകാനുമാണ് തീരുമാനം.
ഈ മാസം പത്തിന് മൊയ്‌തീൻ പള്ളിക്ക് സമീപത്തെ ചെരുപ്പ് കടയിൽ ഉണ്ടായ തീപിടുത്തത്തിന്റെ അടിസ്‌ഥാനത്തിൽ ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ മിഠായി തെരുവിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ അടിസ്‌ഥാനത്തിൽ എല്ലാ കടകളിലും അഗ്‌നിരക്ഷാ ഉപകരണങ്ങൾ സജ്‌ജീകരിക്കുമെന്നും അവർ പറഞ്ഞു. കൂടാതെ, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പുതിയ കർമ പദ്ധതികൾ നടത്തുക.
ക്രമീകണങ്ങളുടെ വിലയിരുത്തലിന് ശേഷമായിരിക്കും തുടർ പരിശോധനകൾ നടത്തുക. അതേസമയം, നിയമം പാലിക്കാതെ കച്ചവടം നടത്തുന്ന കച്ചവട സ്‌ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. മിഠായിത്തെരുവിലെ മിക്ക കടകളും പ്രവൃത്തിക്കുന്നത് സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണെന്ന് കണ്ടെത്തിയതിന്റെ പശ്‌ചാത്തലത്തിലാണിത്. അതേസമയം, മിഠായി തെരുവിലെ നിർമാണങ്ങൾ പലതും അനധികൃതമാണെന്നാണ് അഗ്‌നിരക്ഷാസേനയുടെ റിപ്പോർട്. ഇത് സംബന്ധിച്ച് കോഴിക്കോട് കോർപറേഷൻ ഉടമകൾക്ക് നോട്ടീസും നൽകിയിരുന്നു.
ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാത്തതിനാൽ തീപിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. അതേസമയം, മിഠായിത്തെരുവിൽ പരിശോധന നടത്തിയ പോലീസ് സംഘം ഈ ആഴ്‌ച റിപ്പോർട് സമർപ്പിക്കും. ഫയർ ഓഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങൾ കൂടി വിലയിരുത്തിയാണ് കൂടുതൽ നടപടികൾ സ്വീകരിക്കുക. നിയമം ലംഘിച്ച് ഇടനാഴികളിൽ വരെ നടത്തുന്ന വ്യാപാരം അവസാനിപ്പിക്കണം. തീ അണയ്‌ക്കാനുള്ള ഫയർ എക്സിറ്റിഗ്യൂഷര് കൂടുതൽ കടകളിൽ സ്‌ഥാപിക്കണം. വൈദ്യുതി വിതരണ സംവിധാനങ്ങളിൽ സാധനങ്ങൾ സൂക്ഷിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
Read Also: പ്രൈമറി ക്‌ളാസുകൾ തുറക്കുന്നതിനോട് യോജിപ്പില്ല; സ്‌കൂൾ അധികൃതർ