ന്യൂഡെല്‍ഹി: കര്‍ഷക ദ്രോഹനിയമങ്ങൾ പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയെ ഉപദേശിക്കണമെന്ന് മോദിയുടെ അമ്മക്ക് കത്ത്. ഹര്‍പ്രീത് സിംഗ് എന്ന കര്‍ഷകനാണ് മോദിയുടെ അമ്മയായ ഹീര ബെന്നിന് കത്തയച്ചത്. രാജ്യത്തിന്റെ അന്നദാതാക്കള്‍ തെരുവില്‍ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ടു മാസമായെന്നും മകനോട് നിയമം പിന്‍വലിക്കാന്‍ പറയണമെന്നും കത്തില്‍ പറയുന്നു.
‘കഠിനമായ വേദനയോടെയാണ് താന്‍ കത്തെഴുതുന്നത്. രാജ്യത്തിന് അന്നം വിളമ്പുന്ന കര്‍ഷകര്‍ ഇന്ന് റോഡരികില്‍ സമരം ചെയ്യുകയാണ്. തൊണ്ണൂറ് വയസിന് മേലെയുള്ളവരും കുട്ടികളും സ്‍ത്രീകളും സമരത്തിലാണ്. കഠിനമായ ശൈത്യം സമരക്കാരെ രോഗികളാക്കി.
പലരും സമരസ്‌ഥലത്ത് വെച്ച് തന്നെ മരിക്കുന്നു. എല്ലാത്തിനും കാരണം അദാനിക്കും അംബാനിക്കും വേണ്ടി മോദി പാസാക്കിയ നിയമങ്ങളാണ്. നിങ്ങളുടെ മകന്‍ രാജ്യത്തെ പ്രധാനമന്ത്രിയാണ്. നിയമങ്ങള്‍ പിന്‍വലിക്കാന്‍ അദ്ദേഹത്തിന് കഴിയും. കര്‍ഷകരായ ഞങ്ങളുടെ അവസ്‌ഥ കേള്‍ക്കാന്‍ പ്രധാനമന്ത്രിയോട് ഒന്ന് പറയണം’, ഹര്‍പ്രീത് സിംഗ് പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ രണ്ട് മാസത്തോളമായി കർഷകർ സമരത്തിലാണ്. ഇതിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തിൽ കർഷർ നടത്തുന്ന ട്രാക്‌ടർ റാലിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കർഷകർ അറിയിച്ചു.
ഡെല്‍ഹി രാജ്പഥില്‍ നടക്കുന്ന റിപ്പബ്ളിക്ക് ദിന പരേഡ് അവസാനിച്ചതിന് ശേഷം പന്ത്രണ്ടുമണിയോടെ ട്രാക്‌ടര്‍ പരേഡ് ആരംഭിക്കും. സിംഗു, തിക്രി, ഘാസിപുര്‍ എന്നീ അതിര്‍ത്തികളില്‍ നിന്നായിരിക്കും പരേഡിന്റെ തുടക്കം. ട്രാക്‌ടര്‍ പോകേണ്ട വഴികള്‍ തീരുമാനമായിട്ടില്ല.
Read also: കർഷകരുടെ ട്രാക്‌ടർ റാലി; അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഡെൽഹി പോലീസ്