ജയ്‌പൂർ : ശസ്‍ത്രക്രിയക്ക് ശേഷം ഐസിയുവിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ആശുപത്രി ജീവനക്കാരനെ അറസ്‌റ്റ് ചെയ്‌തു. രാജസ്‌ഥാനത്തിലെ ജയ്‌പൂരിൽ ഷാൽബി ആശുപത്രിയിൽ തിങ്കളാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന് കരോലി ജില്ലയിലെ നടോറ്റി സ്വദേശിയായ ഖുഷിറാം ഗുജ്‌ജര്‍ എന്നയാളാണ് അറസ്‌റ്റിലായത്. ആശുപത്രിയിൽ യുവതി നേരിട്ട പീഡനത്തെ സംബന്ധിച്ച് ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്.
ശസ്‍ത്രക്രിയക്ക് ശേഷം ഐസിയുവിലായിരുന്ന ഭാര്യക്കൊപ്പം നിൽക്കാൻ ആശുപത്രി അധികൃതർ അനുമതി നൽകാഞ്ഞതിനെ തുടർന്നാണ് ഭർത്താവ് വീട്ടിലേക്ക് പോയത്. തുടർന്ന് പിറ്റേന്ന് രാവിലെയോടെ ഭാര്യയെ കാണാനെത്തിയ ഭര്‍ത്താവിനോട് യുവതി തനിക്ക് നേരെ നടന്ന അതിക്രമത്തെക്കുറിച്ച് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ശസ്‍ത്രക്രിയക്ക് ശേഷം ഐസിയുവിലേക്ക് മാറ്റിയ യുവതിയെ വാര്‍ഡ് ബോയ് നിരവധി തവണയാണ് പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് വാർഡ് ബോയ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്‌തമാക്കുന്നുണ്ട്.
പരാതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്‌തമാക്കി. പരാതിയെ തുടർന്ന് ആശുപത്രി ജീവനക്കാരനെ അറസ്‌റ്റ് ചെയ്‌തെങ്കിലും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ഐസിയുവില്‍ രണ്ട് മുറിയാണ് ഉണ്ടായിരുന്നതെന്നും ഇതിലെ ഒരു മുറിയില്‍ വനിതാ നഴ്‌സും രണ്ടാമത്തെ മുറിയിലുണ്ടായിരുന്ന രോഗിയെ പുരുഷ നഴ്‌സുമായിരുന്നു പരിചരിച്ചിരുന്നതെന്നും ഇതിനിടയിലാണ് അക്രമം നടന്നതെന്നും പോലീസ് വ്യക്‌തമാക്കി. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
Read also : കൊടുവള്ളിയിൽ എൽഡിഎഫ് പൊതുയോഗം; അനുമതി നിഷേധിച്ച് നഗരസഭ