പെരുമ്പാവൂർ: ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി ബലാൽസംഗത്തിന് ഇരയാക്കിയ കേസിൽ നാല് അന്തർ സംസ്‌ഥാന തൊഴിലാളികൾ അറസ്‌റ്റിൽ. പശ്‌ചിമ ബംഗാൾ സ്വദേശികളായ സലിം മണ്ഡൽ (30), മുക്‌ലൻ അൻസാരി (28), മോനി എന്ന വിളിപ്പേരുള്ള മുനീറുൽ (20), ഷക്കീൽ മണ്ഡൽ (23) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മാർച്ച് 30നാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. അല്ലപ്ര എൺപതാം കോളനിയിലുള്ള മുക്‌ലൻ അൻസാരിയുടെ വീട്ടിലേക്ക് ബിരിയാണി ഉണ്ടാക്കാനാണെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതികൾ കേരളം വിട്ട് പോകാനും ശ്രമിച്ചിരുന്നു. ഇതിനിടെ സാഹസികമായാണ് പോലീസ് ഇവരെ പിടികൂടിയത്.
രണ്ടു ദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ജില്ലാ റൂറൽ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നിർദ്ദേശ പ്രകാരം പെരുമ്പാവൂർ ഡിവൈഎസ്‌പി ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Also Read: രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണം; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് പരാതി