തെലങ്കാന: കരിംനഗറിൽ ഒരു മാസം പ്രായമുള്ള പേരക്കുട്ടിയെ മുത്തശ്ശി പണത്തിനു വേണ്ടി വിറ്റതായി പോലീസ്. 1.10 ലക്ഷം രൂപ വാങ്ങിയാണ് അവർ തന്നെ മകളുടെ കുഞ്ഞിനെ അപരിചിതർക്ക് കൈമാറിയതെന്ന് പോലീസ് പറയുന്നു. മൂന്നു വർഷങ്ങൾക്ക് മുൻപാണ് സ്ത്രീയുടെ മകൾ വിവാഹിതയായത്. ഒരു മാസം മുൻപ് ഇവരുടെ മകൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഈ കുഞ്ഞിനെയാണ് സ്ത്രീ സാമ്പത്തിക പരാധീനതകൾ ചൂണ്ടിക്കാട്ടി വിറ്റത്.
കുഞ്ഞിനെ കാണാതായതോടെ പിതാവ് സർക്കാരിന്റെ ശിശുക്ഷേമ സമിതിയിൽ പരാതി നൽകുകയായിരുന്നു. ഇന്നലെ ശിശുക്ഷേമ സമിതി കേസ് പോലീസിന് കൈമാറി. തുടർന്ന് വീനവങ്ക പോലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സ്ത്രീക്കെതിരെയും കുഞ്ഞിനെ പണം കൊടുത്ത് വാങ്ങിയ വ്യക്തിക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരുടെയും അറസ്റ്റ് ഉടനുണ്ടാവും എന്നാണ് പോലീസ് നൽകുന്ന വിവരം. കുഞ്ഞിനെ മാതാവിനോടൊപ്പം കരിംനഗറിലെ ചൈൽഡ് കെയർ സെന്ററിലേക്ക് മാറ്റി.