ന്യൂ ഡെൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. പ്രതിപക്ഷ പാർട്ടികൾക്ക് ധൈര്യമുണ്ടെങ്കിൽ കേന്ദ്രത്തിന്റെ ഈ നീക്കം തടയണമെന്ന് സിൻഹ ആവശ്യപ്പെട്ടു. ട്വിറ്ററിലായിരുന്നു സിൻഹയുടെ പ്രതികരണം.
കോവിഡ് വ്യാപനത്തിന്റെ പേരു പറഞ്ഞ് ചോദ്യോത്തരവേളയും സ്വകാര്യബില്ലുകളും അനുവദിക്കാതെ സഭ ചേരാനാണ് കേന്ദ്ര നീക്കം. ശൂന്യവേളയുടെ സമയവും കുറക്കും. പ്രതിപക്ഷ പാർട്ടികൾക്ക് ധൈര്യമുണ്ടെങ്കിൽ ചോദ്യോത്തരവേള ഒഴിവാക്കിയും പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാതെയും സഭ ചേരാൻ അനുവദിക്കരുതെന്ന് സിൻഹ പറഞ്ഞു. ജനാധിപത്യത്തിന്റെ അവസാനത്തെ ശക്തികേന്ദ്രമാണ് പാർലമെന്റ്, അതിന്റെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടണമെന്നും സിൻഹ ട്വീറ്റ് ചെയ്തു.
If the opposition parties have the guts they shd not allow Parliament ro function without question hour and without discussion on sub judice matters. Parl is the last bastion of democracy and it’s rights must be fully protected.
— Yashwant Sinha (@YashwantSinha) September 3, 2020
സെപ്തംബർ 14നാണ് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കുന്നത്. സഭയിലെ ആദ്യ മണിക്കൂറുകളിൽ ജനപ്രതിനിധികൾക്ക് സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള ചോദ്യോത്തര വേളയാണ് ഒഴിവാക്കുന്നത്.
കേന്ദ്ര നീക്കത്തിനെതിരെ നേരത്തെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്ര നീക്കം ജനാധിപത്യത്തെ കൊല്ലുന്നതിനു തുല്യമാണെന്ന് ശശി തരൂർ എംപി വിമർശിച്ചിരുന്നു. ഭരിക്കുന്ന സർക്കാറിനോട് ചോദ്യം ചോദിക്കുക എന്നത് പാർലമെന്റ് ജനാധിപത്യത്തിന്റെ ജീവവായു ആണ്. പാർലമെന്റിനെ ഒരു വാർത്താകുറിപ്പിലൂടെ കേന്ദ്രസർക്കാർ ചെറുതാക്കി കാട്ടുകയാണ്. സർക്കാറിന് ലഭിച്ച ഭൂരിപക്ഷം ഉപയോഗിച്ച്, മറ്റുള്ളവരെ റബ്ബർ സ്റ്റാമ്പ് ആക്കി സർക്കാറിന് ആവശ്യമുള്ളത് പാസാക്കി എടുക്കുകയാണ് ചെയ്യുന്നതെന്നും തരൂർ ആരോപിച്ചിരുന്നു.
അതേസമയം, കോവിഡ് പ്രതിസന്ധിയെ ജനാധിപത്യത്തിന്റെ അരുംകൊലയ്‌ക്ക് കാരണമാക്കി മാറ്റുകയാണ് കേന്ദ്രസർക്കാർ എന്നായിരുന്നു തൃണമൂൽ എം.പി ഡെറിക് ഒബ്രിയാന്റെ പ്രതികരണം.
“പാർലമെന്റിൽ 15 ദിവസം മുൻപ് തന്നെ എംപിമാർ ചോദ്യോത്തര വേളയിലേക്കുള്ള ചോദ്യങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. പാർലമെന്റ് സമ്മേളനം സെപ്റ്റംബർ 14 ന് ആരംഭിക്കും. എന്നാൽ ചോദ്യോത്തരവേള റദ്ദാക്കി. പ്രതിപക്ഷ എംപിമാർക്ക് സർക്കാരിനെതിരെ ചോദ്യം ഉന്നയിക്കാനുള്ള അവകാശം നഷ്‌ടപ്പെടും. 1950 ന് ശേഷം ആദ്യമായാണ് ഇത്. പാർലമെന്റിന്റെ മൊത്തത്തിലുള്ള പ്രവർത്തന സമയം അതേപടി നിലനിൽക്കുന്നു, പിന്നെ എന്തുകൊണ്ടാണ് ചോദ്യോത്തരവേള അവർ റദ്ദാക്കുന്നത്?” – എന്നിങ്ങനെയായിരുന്നു അദ്ദേഹം ചോദിച്ചത്.