കീവ്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കി പ്രസിഡണ്ട് സെലെൻസ്‌കി. ഇന്ത്യക്ക് പുറമെ ചെക് റിപ്പബ്ളിക്, ജർമനി, നോർവെ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരെയാണ് പുറത്താക്കിയത്.
അതേസമയം അംബാസഡർമാരെ പുറത്താക്കിയതിന്റെ കാരണം വ്യക്‌തമല്ല. നിലവിൽ പുറത്താക്കപ്പെട്ടവർക്ക് മറ്റെന്തെങ്കിലും ചുമതല നൽകുമോ എന്ന കാര്യത്തിലും വ്യക്‌തത ഇല്ലെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട് ചെയ്യുന്നു.
യുക്രൈനായി രാജ്യാന്തര തലത്തിൽ പിന്തുണ നേടാൻ സെലെൻസ്‌കി നയതന്ത്രജ്‌ഞരോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിനു പിന്നാലെയായിരുന്നു ഇത്.
റഷ്യൻ ഊർജ വിതരണത്തെയും യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്‌ഥയെയും വളരെയധികം ആശ്രയിക്കുന്ന ജർമനിയുമായുള്ള യുക്രൈന്റെ ബന്ധത്തിൽ കുറച്ച് കാലങ്ങളായി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്.
കാനഡയിൽ അറ്റകുറ്റപ്പണി നടക്കുന്ന ജർമൻ നിർമിത ടർബൈനുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തർക്കത്തിലാണ്. യൂറോപ്പിലേക്ക് വാതക കയറ്റുമതിക്കായി റഷ്യൻ കമ്പനിക്ക് ടർബൈൻ കാനഡ വിട്ടു കൊടുക്കണമെന്നാണ് ജർമനിയുടെ നിലപാട്. എന്നാൽ കാനഡ ടർബൈൻ വിട്ടു നൽകിയാൽ അത് നിലവിൽ റഷ്യയ്‌ക്ക് മേലുള്ള ഉപരോധത്തിന്റെ ലംഘനമാകുമെന്നാണ് യുക്രൈന്റെ വിലയിരുത്തൽ.
Most Read: പ്രവാചക നിന്ദ: ആവർത്തിക്കാതിരിക്കാൻ സർക്കാരും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം; പാളയം ഇമാം