ഇംഫാൽ: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്ര സർക്കാർ അയക്കുമെന്ന് മണിപ്പൂർ സുരക്ഷാ ഉപദേഷ്‌ടാവ് കുൽദീപ് സിങ്. 90 കമ്പനി പട്ടാളങ്ങളെയാണ് പുതുതായി അയക്കുക. ഇതോടെ മണിപ്പൂരിൽ വിന്യസിച്ചിരിക്കുന്ന കമ്പനികളുടെ എണ്ണം 288 ആകും.
2023 മേയ് മുതൽ സംസ്‌ഥാനത്ത് നടക്കുന്ന കലാപത്തിൽ 258 പേർ മരിച്ചതായും അദ്ദേഹം പറഞ്ഞു. പൗരൻമാരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും ദുർബല പ്രദേശങ്ങളും പോയിന്റുകളും സംരക്ഷിക്കുന്നതിനുമാണ് സേനയെ വിന്യസിക്കുന്നതെന്നും കുൽദീപ് സിങ് വ്യക്‌തമാക്കി.
എല്ലാ മേഖലകളിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ സേനയെ ഉൾപ്പെടുത്തും. എല്ലാ ജില്ലയിലും പുതിയ കോ-ഓർഡിനേഷൻ സെല്ലുകളും ജോയിന്റ് കൺട്രോൾ റൂമുകളും സ്‌ഥാപിക്കും. സംഘർഷം ആരംഭിച്ച ശേഷം പോലീസിന്റെ ആയുധപ്പുരകളിൽ നിന്ന് കൊള്ളയടിച്ച ഏകദേശം 3000 ആയുധങ്ങൾ സുരക്ഷാ സേന ഇതുവരെ കണ്ടെടുത്തിട്ടുണ്ടെന്നും സിങ് പറഞ്ഞു.
അതിനിടെ, മണിപ്പൂർ സംഘർഷത്തിൽ കോൺഗ്രസ് രാഷ്‌ട്രീയ പ്രേരിതമായി തെറ്റായ കഥകൾ പ്രചരിപ്പിക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ ആരോപിച്ചു. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ മണിപ്പൂരിലെ പ്രാദേശിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ദയനീയമായി പരാജയപ്പെട്ടതിന്റെ പ്രതിഫലനങ്ങൾ ഇന്നും അനുഭവപ്പെടുന്നുണ്ടെന്നും നദ്ദ പറഞ്ഞു.
മണിപ്പൂർ വിഷയത്തിൽ രാഷ്‌ട്രപതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്ക് മറുപടി പറയുകയായിരുന്നു നദ്ദ. മണിപ്പൂരിലെ സ്‌ഥിതിഗതികൾ വൈകാരികമാക്കാൻ കോൺഗ്രസ് ആവർത്തിച്ച് ശ്രമിക്കുന്നത് ഞെട്ടിപ്പിക്കുന്നു. സംസ്‌ഥാനത്ത് സ്‌ഥിരതയും സമാധാനവും കൊണ്ടുവരാൻ നിലവിലെ ഭരണ സംവിധാനം പ്രവർത്തിക്കുകയാണ്.
ഇന്ത്യയിലേക്കുള്ള വിദേശ തീവ്രവാദികളുടെ അനധികൃത കുടിയേറ്റം കോൺഗ്രസ് സർക്കാരാണ് നിയമവിധേയമാക്കിയത്. അന്നത്തെ ആഭ്യന്തര മന്ത്രി പി ചിദംബരം അവരുമായി കരാറുകളിൽ ഒപ്പുവെച്ചത് ഖർഗെ മറന്നെന്ന് തോന്നുന്നു. കോൺഗ്രസ് സർക്കാരിന് കീഴിൽ ഇന്ത്യയുടെ സുരക്ഷയും ഭരണപരമായ പെരുമാറ്റച്ചട്ടങ്ങളുടെയും സമ്പൂർണ പരാജയമാണ് മണിപ്പൂരിന്റെ സമാധാനം തകർക്കാനും അതിന്റെ അരാജകത്വത്തിന്റെ യുഗത്തിലേക്ക് പതിറ്റാണ്ടുകൾ പിന്നോട്ട് തള്ളാനും കാരണമായതെന്നും നദ്ദ ആരോപിച്ചു.
Most Read| കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി