തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിൽസയ്‌ക്ക് പൂര്‍ണസജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം, ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ യോഗം ചേര്‍ന്നു.
കോവിഡ് ചികിൽസക്കായി മെഡിക്കല്‍ കോളേജിനെ വിപുലീകരിച്ച് 1400 കിടക്കകളാക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. നിലവില്‍ 486 കോവിഡ് കിടക്കകളാണുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1100 കിടക്കകളും എസ്എടി ആശുപത്രിയില്‍ 300 കിടക്കകളുമാണ് സജ്ജമാക്കുന്നത്.
ഈ മാസം 30നകം ഈ കിടക്കകള്‍ ഒരുക്കും. കൂടാതെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 115 ഐസിയു കിടക്കകള്‍ 200 ആക്കി വര്‍ധിപ്പിക്കുന്നതാണ്. അതില്‍ 130 എണ്ണം വെന്റിലേറ്റര്‍ സൗകര്യമുള്ളതായിരിക്കും. 227 ഓക്‌സിജന്‍ കിടക്കകള്‍ 425 ആയി വര്‍ധിപ്പിക്കും.
കിടക്കകള്‍ വര്‍ധിപ്പിക്കുന്നത് അനുസരിച്ച് ഉപകരണങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കും. പുതിയ ഉപകരണങ്ങള്‍ക്ക് പുറമേ മറ്റാശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്യും.
150 നഴ്‌സുമാരേയും 150 ക്ളീനിംഗ് സ്‌റ്റാഫിനേയും എന്‍എച്ച്എം വഴി അടിയന്തരമായി നിയമിക്കും. നഴ്‌സുമാരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ തിങ്കളാഴ്‌ച മെഡിക്കല്‍ കോളേജില്‍ നടക്കുന്നതാണ്. ഒഫ്ത്താല്‍മോളജി, റെസ്‌പിറേറ്ററി മെഡിസിന്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
അതേസമയം കോവിഡ് ഇതര രോഗികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ളോക്കിലേക്ക് മാറ്റാനും തീരുമാനമായി. കൂടാതെ 16, 17, 18, 19 വാര്‍ഡുകളിലും കോവിഡ് ഇതര രോഗികളെ ചികിൽസിക്കും. 450 കോവിഡിതര രോഗികള്‍ക്കുള്ള കിടക്കകളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉണ്ടാകുക. അടിയന്തരമല്ലാത്ത എല്ലാ ശസ്‍ത്രക്രിയകളും മാറ്റിവെക്കും. ഗുരുതരമല്ലാത്ത രോഗികളെ ജനറല്‍ ആശുപത്രിയിലേക്കും തൈക്കാട് ആശുപത്രിയിലേക്കും ബാക്ക് റഫറലായി മാറ്റും. ബാക്ക് റഫറല്‍ ചെയ്യുന്ന കാസ്‌പ് കാര്‍ഡുള്ള രോഗികള്‍ക്ക് കാസ്‌പ് അക്രഡിറ്റഡ് പ്രൈവറ്റ് ആശുപത്രിയിലേക്കും മാറാന്‍ സാധിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
Read Also: വിതരണം ചെയ്‌തത് 68 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ; സംസ്‌ഥാനത്ത് ഇനി ബാക്കി 3 ലക്ഷം ഡോസ് മാത്രം