കൊച്ചി: തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യ ലബ്‌ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്‌ത്രീകളെ ബലി നല്‍കി. ദുർമന്ത്രവാദത്തിനായി സ്‌ത്രീകളെ വശീകരിച്ചു തട്ടിക്കൊണ്ടു പോയാണ് എറണാകുളം നഗരത്തിലെ എസ്‌ആർഎം റോഡിൽ താമസിക്കുന്ന മുഹമദ് ഷാഫി എന്ന ഷിഹാബ് ഈ ക്രൂരകൃത്യം നടത്താൻ ഏജന്റായി പ്രവർത്തിച്ചത്.
തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനായി സ്‌ത്രീകളെ ബലി നല്‍കിയെന്നാണ് പ്രാഥമികമായ വിവരം. ഭഗവന്ത്-ലൈല ദമ്പതിമാരാണ് ആഭിചാരക്രിയ നടത്തിയതെന്നാണ് സൂചന. ഇവര്‍ക്കായി ഷാഫിയാണ് ഏജന്റായും മന്ത്രവാദിയായും പ്രവര്‍ത്തിച്ചത്.
ദുർമന്ത്രവാദം ശീലമാക്കിയ ഷാഫി രണ്ടുപേരെയും കൊന്ന് കഷ്‍ണങ്ങളാക്കിയാണ് ബലി നൽകിയിരിക്കുന്നത്. സംഭവത്തിലെ യാഥാർഥ്യങ്ങൾ പുറത്തു കൊണ്ടുവരാൻ ശക്‌തമായ അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റിയിലെ കടവന്ത്ര സ്‌റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽനിന്നു കാണാതായ ലോട്ടറി കച്ചവടം ചെയ്‌ത് ജീവിച്ചിരുന്ന, ഇതര സംസ്‌ഥാനക്കാരിയായ പത്‌മം (52) കൊല്ലപ്പെട്ടവരിൽ ഒരാൾ.
കാലടി സ്വദേശിയാണ് കൊല്ലപ്പെട്ട രണ്ടാമത്തെ യുവതിയെന്നാണു സൂചന. കഴിഞ്ഞ മാസം 27ന്, എറണാകുളത്ത് നിന്ന് പത്‌മയെ കാണാനില്ലെന്ന പരാതി അന്വേഷിച്ച പൊലീസിനാണ് ഞെട്ടിക്കുന്ന വിവരൾ ലഭിച്ചിരിക്കുന്നത്. തുടര്‍ അന്വേഷണത്തിലാണ് കാലിടിയിലെ റോസ്‌ലിൻ എന്ന സ്‌ത്രീയെയും നരബലി നല്‍കിയതായി അറിയുന്നത്.
സ്‌ത്രീകളെ തലക്കടിച്ച് കൊലപ്പെടുത്തിയാണ് നരബലി പൂർത്തീകരിച്ചതെന്ന് പറയുന്നു. അന്വേഷണ പരിധിയിൽ ഉൾപ്പെടുന്ന തിരുവല്ല സ്വദേശി ഭഗവന്ത് സിങ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് കസ്‌റ്റഡിയിൽ ഉള്ളത്. മൃതദേഹം കണ്ടെടുക്കാന്‍ ആര്‍ഡിഒ അടക്കമുള്ള സംഘം തിരുവല്ലയിലേക്ക് എത്തിയിട്ടുണ്ട്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൂർണമായ വിവരങ്ങൾ വൈകിട്ടോടെ നൽകാൻ കഴിയുമെന്നുമാണ് പോലീസ് അറിയിച്ചത്.
Most Read: 2000കോടിയുടെ മയക്കുമരുന്ന്; മൻസൂറിനായി ഇന്റർപോളിന്റെ സഹായം തേടി ഡിആർഐ