*പത്മശ്രീ ലഭിച്ചവരില്‍ അഞ്ച് മലയാളികള്‍
*ശ്രീ എമ്മിനും മാധവമേനോനും പത്മഭൂഷണ്‍
ന്യൂഡല്‍ഹി: 71 ആം റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്ത് പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 7 മലയാളികളാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായത്. അഞ്ച് പേര്‍ക്ക് പത്മശ്രീയും രണ്ട് പേര്‍ക്ക് രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണും ലഭിച്ചു. ആധ്യാത്മിക ചിന്തകന്‍ ശ്രീ എം, നിയമവിദഗ്ധന് എന്‍.ആര് മാധവ മേനോന് എന്നീ മലയാളികളാണ് പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹരായത്. മാധവമേനോന് മരണാനന്തര ബഹുമതി എന്ന നിലയിയിലാണ് പത്മഭൂഷണ്‍ ലഭിച്ചത്. ഹൈദ്രബാദുകാരിയും ഇന്ത്യന്‍ ബാഡ്മിന്റെണ്‍ കളിക്കാരിയുമായ പി വി സിന്ധുവും പത്മഭൂഷണ്‍ ജേതാവായവരുടെ കൂട്ടത്തിലുണ്ട്.
സസ്യ ശാസ്ത്രജ്ഞനും ജൈവ വര്‍ഗ്ഗീകരണ ശാസ്ത്ര പണ്ഡിതനുമായ കെ.എസ് മണിലാല്‍, ഹിന്ദി ഭാഷയുടെ പ്രചാരണത്തിനും വളര്‍ച്ചയ്ക്കും സംഭാവന നല്കിയ അദ്ധ്യാപകനും ഭാഷാസ്നേഹിയും എഴുത്തുകാരനും കേരള ഹിന്ദി സാഹിത്യ അക്കാദമി സ്ഥാപകനുമായ എന്‍ ചന്ദ്രശേഖരന് നായര്‍, പട്ടികവിഭാഗക്കാരുടെ ഭൂമിക്ക് വേണ്ടിയും അവരുടെ ആത്മാഭിമാനം സംരക്ഷിക്കാനുമായി ഒരു ജീവിത കാലഘട്ടം പോരാട്ടത്തിന് വിട്ടു നല്‍കിയതിലൂടെ പത്മശ്രീ നേടിയ എം.കെ.കുഞ്ഞോളും മലയാളികളാണ്. സമരകാലത്ത് സ്വന്തം വീടിനെ കുറിച്ച് ചിന്തിക്കാന്‍ മറന്ന ഇദ്ദേഹമിപ്പോള്‍ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ വാടക വീട്ടിലാണ് താമസം.
നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷിയാണ് പത്മ അംഗീകാരം ലഭിച്ച മറ്റൊരു മലയാളി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലാരൂപമാണ് നോക്കുവിദ്യാ പാവകളി. എട്ടാം വയസു മുതല്‍ നാട്ടിലും വിദേശരാജ്യങ്ങളിലും നോക്കുവിദ്യ പാവകളി അവതരിപ്പിക്കുന്ന കലാകാരിയാണ് കോട്ടയം സ്വദേശിനിയായ മൂഴിക്കല്‍ പങ്കജാക്ഷി. അപൂര്‍വമായ ഒരു പാവനാടക അവതരണമാണ് കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന നോക്കുവിദ്യ, ഈ കലയുടെ പ്രചരണത്തിനും സംരക്ഷണത്തിനും വഹിച്ച നിര്‍ണ്ണായക പങ്ക് കണക്കിലെടുത്താണ് പത്മശ്രീക്ക് അര്‍ഹത നേടിയത്.
കേരളത്തില്‍ ജനിച്ച സത്യനാരായണന് മുണ്ടൂരാണ് പത്മത്തിളക്കം നേടിയ അഞ്ചാമന്. കഴിഞ്ഞ നാല്പത് വര്‍ഷമായി അരുണാചല്‍ പ്രദേശിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചതിനും ഗ്രാമീണ മേഖലയില്‍ വായനശാലകള്‍ ആരംഭിച്ചതിനുമാണ് ഇദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്.
പ്രമുഖ നിയമപണ്ഡിതനും ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവുമായ ഡോ. എന്‍.ആര്. മാധവമേനോനാണ് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ ലഭിച്ച മലയാളി. 2003-ല്‍ ഇദ്ദേഹം പത്മശ്രീ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ നിയമപഠനത്തിന്റെ വഴിവിളക്കായി മാറിയയാളാണ് ശ്രീ മാധവമേനോന്. അലിഗഡ് മുസ്ളിം യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ഗവേഷണത്തില്‍ ആദ്യ പി.എച്ച്.ഡി നേടി ചരിത്രം കുറിച്ച ഇദ്ദേഹം സ്ഥാപിച്ചതാണ് നാഷണല്‍ ലോ സ്കൂള്‍ ഒഫ് ഇന്ത്യ. 1934ല്‍ ജനിച്ച ഇദ്ദേഹം 2019 May 8ന് തന്റെ 84-ആംവയസ്സില്‍ നിര്യാതനായി.
പത്മഭൂഷണ്‍ നേടിയ മറ്റൊരു മലയാളിയും ആത്മീയാന്വേഷകനുമായ ‘ശ്രീ എം’ തന്റെ അനുയായികള്‍ക്കിടയില്‍ ‘ശ്രീ മധുകാര്നാഥ് ജി’ എന്നും അറിയപ്പെടുന്നുണ്ട്. ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയിലാണ് ശ്രീ എം താമസിക്കുന്നത്. ഹിമാലയത്തിലെ നാഥ് പരമ്പരയില്‍പ്പെട്ട യോഗിവര്യനാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.1948 നവംബര്‍ 6ന് തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ഒരു സാധാരണ മുസ്ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലിയാണ് പിന്നീട് ശ്രീ.എം ആയത്. 9-ാം വയസ്സില്‍ മതങ്ങളുടെ മതില്‍ക്കെട്ടില്ലാത്ത ആത്മീയതയിലൂടെ മനുഷ്യനിലെ സഹജമായ നന്മ വീണ്ടെടുക്കാനാകും എന്ന് വിശ്വസിക്കുന്ന നാഥ് പരമ്പരയില്‍പ്പെട്ട ഗുരു മഹേശ്വര് നാഥ് ബാബാജിയുടെ ശിഷ്യനായി. 19-ാം വയസ്സില്‍ ഹിമാലയത്തില്‍ യാത്രചെയ്ത് നിരവധി ഋഷികളെയും യോഗിമാരെയും കണ്ടു. ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഹിമാലയത്തില്‍ നിന്ന് മടങ്ങി, സത്സംഗ് ഫൗണ്ടേഷന്റെയും മാനവ ഏകതാമിഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. ശ്രീ എം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്, മുന്‍ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്ണാണ്ടസ്സ് (മരണാനന്തരം) എന്നിവര്‍ക്കും ബോക്സിങ് താരം മേരി കോം, സ്വാമി വിശ്വേശ തീര്‍ത്ഥ, എന്നിവര്‍ക്ക് രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചു. പത്മശ്രീ അവാര്‍ഡ് നേടിയ 116 പേരില്‍ ജഗദീഷ് ലാല്‍ അഹൂജ (പഞ്ചാബ്), മുഹമ്മ ഷരീഫ് (യു പി), ജാവേദ് അഹമ്മദ് ടക് (ജമ്മു കശ്മീര്‍) എന്നിവരും ഉള്‍പ്പെടുന്നു.