തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഡിജിപി അനിൽ കാന്തിന്റേതാണ് ഉത്തരവ്. കേസ് അന്വേഷിച്ചിരുന്നത് പ്രത്യേക പോലീസ് സംഘമാണ്. സംഭവം നടന്ന് 23 ദിവസമായിട്ടും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് നടപടി.
ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്‌തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7 പോലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആൾ സ്‌ഫോടക വസ്‌തു എറിയുകയായിരുന്നു. നൂറിലധികം സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചു. 250ല്‍ അധികം ആളുകളെ ചോദ്യം ചെയ്‌തു.
അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍രേഖകള്‍ പരിശോധിച്ചു. ആകെ കണ്ടെത്താനായത് രണ്ടു കാര്യങ്ങളാണ്, ചുവന്ന സ്‌കൂട്ടറിലാണ് അക്രമി എത്തിയതെന്നും അത് ഡിയോ സ്‌കൂട്ടറാണെന്നതും. ഇതിന് പിന്നാലെ സംസ്‌ഥാനത്തെ ഡിയോ സ്‌കൂട്ടർ ഉടമകളെ തേടി പോലീസ് ഇറങ്ങിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സ്‌കൂട്ടറിന്റെ നമ്പര്‍ കിട്ടിയില്ലെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം, സാധാരണ പടക്കമാണ് എറിഞ്ഞതെന്നാണ് ഫോറൻസിക് റിപ്പോർട്.
Most Read: 500 രൂപക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനിൽ, കൗണ്ടറുകളിൽ സ്വീകരിക്കില്ല; കെഎസ്‌ഇബി