തൃശൂർ: തെരുവ് നായ കുറുകെ ചാടി അപകടം പറ്റിയ ബൈക്ക് യാത്രക്കാരന് 4 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്. സിരിജഗൻ കമ്മിറ്റിയാണ് ഗ്രാമപഞ്ചായത്ത് നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. മണലൂർ സ്വദേശി സണ്ണിക്ക് അന്തിക്കാട് ഗ്രാമപഞ്ചായത്താണ് തുക നൽകേണ്ടത്.
അന്തിക്കാട് വച്ച് നടന്ന അപകടത്തിൽ സണ്ണിയുടെ കാൽ ഒടിഞ്ഞിരുന്നു. ഇതേ തുടർന്ന് പത്ത് മാസത്തോളം വിശ്രമിക്കേണ്ടി വന്നു. ഇതുവരെയും സണ്ണി പൂർണ ആരോഗ്യവാനായിട്ടില്ല. ഇതേ തുടർന്നാണ് 4,47,947 ലക്ഷം രൂപ പഞ്ചായത്ത് നഷ്‌ടപരിഹാരം നൽകാൻ കമ്മിറ്റി ഉത്തരവിട്ടത്. തെരുവ് നായകളുടെ ഉത്തരവാദിത്ത്വം പഞ്ചായത്തിനാണെന്നും കമ്മിറ്റി ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ജസ്‌റ്റിസ് സിരിജഗൻ കമ്മിറ്റി രൂപീകരിച്ചത്. തെരുവുനായ അക്രമണത്തെ തുടർന്നുണ്ടാവുന്ന അപകടങ്ങളിൽ നഷ്‌ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളിൽ തീർപ്പുണ്ടാക്കുന്നതിന് വേണ്ടിയാണ് കമ്മിറ്റി രൂപീകരിച്ചത്.
Read also: 200 കടന്ന് ചെറുനാരങ്ങ വില; ചരിത്രത്തിൽ ആദ്യമെന്ന് വ്യാപാരികൾ