തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങൾക്കായി ശശി തരൂർ എംപി യുവാക്കളുമായി സംവദിച്ചു. തരൂരിന്റെ സംവാദ പരിപാടിക്ക് തിരുവനന്തപുരത്താണ് തുടക്കമായത്.
യുഡിഎഫ് അധികാരത്തിൽ വന്നാൽ എത്ര വനിതകളെ മന്ത്രിയാക്കും എന്ന ചോദ്യത്തിന് കൂടുതൽ വനിതകളെ ജയിപ്പിച്ചാൽ 50 ശതമാനം വരെ പരിഗണിക്കാമെന്ന് തരൂർ മറുപടി പറഞ്ഞു. ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങളും നിർദ്ദേശങ്ങളും യുവതലമുറ മുന്നോട്ട് വെച്ചു.
ഇതിനിടെ ബെന്നി ബെഹ്‌നാൻ മാറി എംഎം ഹസൻ യുഡിഎഫ് കൺവീനറായത് തരൂർ ഓർത്തില്ല. ഏറെ നാളായി കേരളത്തിൽ ഇല്ലാതിരുന്നതിനാലാണ് ഇങ്ങനെയൊരു അബദ്ധം തരൂരിന് പറ്റിയത്. സംവാദം തുടങ്ങി ആദ്യം തന്നെ നേരിട്ട ചോദ്യം ശബരിമല എന്തിന് വീണ്ടും വിഷയമാകുന്നു എന്നതാണ്. ഭൂരിഭാഗം വിശ്വാസികളുടെയും ആവശ്യം പരിഗണിച്ചാണ് ശബരിമല വിഷയം വീണ്ടും മുന്നോട്ട് വെച്ചതെന്നായിരുന്നു തരൂരിന്റെ മറുപടി. ഇതിന് പിന്നാലെയായിരുന്നു വനിതാ മന്ത്രിമാർക്ക് വേണ്ടിയുള്ള ആവശ്യം.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽകരണത്തെ അനുകൂലിച്ച ശശി തരൂരിനോട് ഈ നിലപാട് പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യം ഉയർന്നു. സ്വകാര്യവൽകരണത്തെ എതിർക്കുന്ന യുഡിഎഫിന്റെ നിലപാട് തളളികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വിദ്യാഭ്യാസം, കൃഷി, ടൂറിസം, ഐടി തുടങ്ങിയ മേഖലകളിൽ നിന്നുമുള്ള നിർദ്ദേശങ്ങൾ നിരവധി പേർ മുന്നോട്ട് വെച്ചു. ഇതോടെ സംവാദം മൂന്ന് മണിക്കൂറോളം നീണ്ടു. ഇത്തരത്തിൽ വിവിധ മേഖലകളിലെ നിർദ്ദേശങ്ങൾ അറിയാനായി ശശി തരൂരും ബെന്നി ബെഹ്‌നാനും അടങ്ങുന്ന സംഘം കേരളത്തിന്റെ വിവിധയിടങ്ങൾ സന്ദർശിക്കും.
Also Read: ശബരിമല: യാതൊരുവിധ അവ്യക്‌തതയും നിലനിൽക്കുന്നില്ല; വിജയരാഘവൻ