തിരുവനന്തപുരം : ശബരിമല വിഷയത്തിൽ യാതൊരുവിധ അവ്യക്‌തതയും നിലനിൽക്കുന്നില്ലെന്ന് വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കോടതിയുടെ വിധി തന്നെയായിരിക്കും സർക്കാർ നയമെന്നും, ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്ന കോൺഗ്രസ് വാഗ്‌ദാനം സാധ്യമാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ശബരിമല വിഷയം ഉന്നയിച്ചുകൊണ്ട് യുഡിഎഫ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തിൽ കോടതി വിധി തന്നെയാണ് സർക്കാരിന്റെ നയമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്‌തമാക്കിയിരുന്നു. കൂടാതെ മുഖ്യമന്ത്രിയും ഇതേ തീരുമാനം തന്നെയാണ് വ്യക്‌തമാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊന്നും പറയാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ് ഇത്തവണയും തിരഞ്ഞെടുപ്പിനെ നേരിടാൻ ശബരിമല വിഷയം ഉന്നയിക്കുന്നതെന്നാണ് തോമസ് ഐസക് ആരോപിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പയറ്റി പരാജയപ്പെട്ട വിഷയം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും ഉന്നയിക്കാനുള്ള നീക്കത്തിൽ കുറച്ചെങ്കിലും വോട്ടുകൾ നേടാനുള്ള ശ്രമമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്നെ അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ നിയമനിർമ്മാണം നടത്തുമെന്നാണ് കോൺഗ്രസ് വ്യക്‌തമാക്കിയിട്ടുള്ളത്. നിയമത്തിന്റെ കരട് രൂപവും കോൺഗ്രസ് പുറത്തിറക്കി. ഇത് പ്രകാരം ആചാരലംഘനം നടത്തുന്ന ആളുകൾക്ക് തടവ് ശിക്ഷ ലഭിക്കുമെന്നാണ് കോൺഗ്രസ് വ്യക്‌തമാക്കുന്നത്.
Read also : വാളയാർ പെൺകുട്ടികളുടെ വീട് സന്ദര്‍ശിച്ചും വിവരങ്ങൾ ശേഖരിച്ചും പ്രത്യേക അന്വേഷണസംഘം