പത്തനംതിട്ട: ശബരിമലയും പരിസര പ്രദേശങ്ങളും അടുത്ത ഒരു വർഷത്തേക്ക് കൂടി പ്രത്യേക സുരക്ഷാ മേഖലയായി നിലനിൽക്കും. ശബരിമലയില്‍ മുൻ വര്‍ഷങ്ങളിൽ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പ്രഖ്യാപനം.
ഒരു വർഷത്തേക്ക് കൂടി ശബരിമലയെയും പരിസര പ്രദേശങ്ങളെയും പ്രത്യേക സുരക്ഷാമേഖലയായി നിലനിർത്തണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിച്ചാണ് സംസ്‌ഥാന സർക്കാർ ഉത്തരവിറക്കിയത്.
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി പ്രസ്‌താവിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്താണ് 2018ൽ ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയാക്കിയത്. ഇലവുങ്കല്‍ മുതല്‍ കുന്നാര്‍ഡാം വരെയുള്ള സ്‌ഥലമാണ് പ്രത്യേക സുരക്ഷാ മേഖലയിൽ ഉൾപ്പെടുന്നത്.
യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ കേരളത്തിൽ വലിയ പ്രക്ഷോഭമാണ് ഉണ്ടായത്. കോടതി ഉത്തരവുണ്ടെങ്കിലും യുവതികളെ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നിലപാട് എടുത്തതോടെ ക്ഷേത്രവും പരിസരവും സംഘർഷ ഭരിതമാവുകയായിരുന്നു.
Most Read: വാക്‌സിനെടുക്കാത്ത ജീവനക്കാർക്ക് സസ്‌പെൻഷൻ; നടപടിയുമായി എയർ കാനഡ