ഒട്ടാവ: കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്കെതിരെ നടപടിയുമായി കാനഡയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എയർ കാനഡ. വാക്‌സിനെടുക്കാത്ത 800 ജീവനക്കാരെ കമ്പനി സസ്‌പെൻഡ് ചെയ്‌തു. മറ്റൊരു കനേഡിയൻ എയർലൈനായ വെസ്‌റ്റ് ജെറ്റും സമാന നടപടിയുമായി രംഗത്തെത്തിയിരുന്നു. 300 ജീവനക്കാരെയാണ് വെസ്‌റ്റ് ജെറ്റ് പിരിച്ചുവിട്ടത്. മറ്റ് കമ്പനികളും ഇതേ നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.
അതേസമയം, നടപടിക്ക് പിന്നാലെ എയർ കാനഡയിലെ ഭൂരിഭാഗം ജീവനക്കാരും ഫെഡറൽ കോവിഡ്19 നിയമങ്ങൾക്ക് അനുസൃതമായി രണ്ട് ഡോസ് വാക്‌സിനും എടുത്തിട്ടുണ്ടെന്ന് കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ മൈക്കൽ റൂസ്സോ പറഞ്ഞു. ജീവനക്കാർക്ക് വാക്‌സിനേഷൻ പൂർത്തിയാക്കിയ ശേഷം ജോലിയിൽ തിരികെ പ്രവേശിക്കാൻ ഡിസംബർ ഒന്ന് വരെ അധിക സമയവും നൽകിയിട്ടുണ്ട്.
നിലവിൽ 96 ശതമാനത്തിലധികം ജീവനക്കാർ പൂർണമായും വാക്‌സിൻ എടുത്തിട്ടുണ്ട്. വാക്‌സിനേഷൻ എടുക്കാത്ത അല്ലെങ്കിൽ മെഡിക്കൽ ഇളവുകൾ ഇല്ലാത്ത ജീവനക്കാരെ നിർബന്ധിതമായ ശമ്പളമില്ലാതെ അവധിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്- റൂസോ പറഞ്ഞു.
എയർ, റെയിൽ, ഷിപ്പിങ് കമ്പനികൾ ഒക്‌ടോബർ 30നകം ജീവനക്കാർക്കായി വാക്‌സിനേഷൻ പോളിസികൾ രൂപീകരിക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് എയർലൈൻ മേഖലയിൽ സമ്പൂർണ വാക്‌സിനേഷൻ നിർബന്ധമാക്കിയത്.
Also Read: കോവാക്‌സിൻ എടുത്തവർക്ക് അമേരിക്കയുടെ യാത്രാനുമതി; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ