കണ്ണൂർ: ഉൽഘാടനം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും തലശ്ശേരി ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ പ്രവർത്തനക്ഷമമായില്ല. ഇതുമൂലം ജനറൽ ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികൾ ശസ്‌ത്രക്രിയക്കായി സ്വകാര്യ ആശുപത്രികളിലേക്ക് പോവേണ്ട അവസ്‌ഥയിലാണ്. അത്യാവശ്യ ശസ്‌ത്രക്രിയകൾ മാത്രമാണ് ജനറൽ ആശുപത്രിയിലെ താൽക്കാലിക തിയേറ്ററിൽ നടക്കുന്നത്.
രണ്ടു വർഷം മുൻപാണ് നവീകരണത്തിനായി നിലവിലുള്ള ഓപ്പറേഷൻ തിയേറ്റർ അടച്ചത്. എഎൻ ഷംസീർ എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 1.82 കോടി രൂപ ചിലവഴിച്ചാണ് ഓപ്പറേഷൻ തിയേറ്റർ നവീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടു മുൻപ് ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓപ്പറേഷൻ തിയേറ്ററിന്റെ ഉൽഘാടനം ഓൺലൈൻ ആയി നിർവഹിച്ചിരുന്നു. എന്നാൽ ഇതുവരെയും ഇതിനകത്ത് ശസ്‌ത്രക്രിയ നടത്തിയിട്ടില്ല. ജനറൽ സർജറി, എല്ലുരോഗം, മൂത്രാശയ രോഗം തുടങ്ങിയവക്കുള്ള ശസ്‌ത്രക്രിയക്കുള്ള സൗകര്യമാണ് നവീകരിച്ച തിയേറ്ററിൽ ഉള്ളത്. ആധുനിക ഉപകരണങ്ങളും സജ്‌ജമാക്കിയിട്ടുണ്ട്.
എന്നാൽ തിയേറ്ററിലെ പ്രത്യേകതരം വാതിലുകൾ സ്‌ഥാപിക്കുന്നത് വൈകുന്നതിനാലാണ് പ്രവർത്തനം തുടങ്ങാൻ സാധിക്കാത്തത് എന്നാണ് അധികൃതരുടെ വിശദീകരണം. നേരത്തെ ഒരാൾ ഇതിനുള്ള കരാർ ഏറ്റെടുത്തെങ്കിലും പണി നടത്താൻ സാധിക്കാതെ വരികയും പോലീസിൽ പരാതിയാവുകയും ചെയ്‌തിരുന്നു. ഇതിന് ശേഷം മറ്റൊരാളെ പണി ഏൽപ്പിച്ചതായാണ് വിശദീകരണം.
Most Read: കോവിഡ് കാല പോലീസ് പരിശോധനകൾ ശക്‌തമായി തന്നെ തുടരും; ജില്ലാ പോലീസ് വിഭാഗം