പാലക്കാട്: കോവിഡ് കാല പോലീസ് പരിശോധനകൾ ശക്‌തമായി തന്നെ തുടരുമെന്ന് ജില്ലാ പോലീസ് വിഭാഗം അറിയിച്ചു. മാന്യമായ പരിശോധനയ്‌ക്കൊപ്പം പിഴ ചുമത്തുന്നതിന്റെ കാരണം കൂടി ജനങ്ങളെ ബോധിപ്പിച്ച് നടപടി തുടരാൻ ഡിവൈഎസ്‌പിമാർക്ക് പോലീസ് മേധാവി നിർദ്ദേശം നൽകി. പോലീസ് പരിശോധന സംബന്ധിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനം ഉയരുന്നതിന്റെ സാഹചര്യത്തിലാണ് ജില്ലാ പോലീസ് വകുപ്പിന്റെ ഭാഗത്തു നിന്ന് പുതിയ നിർദ്ദേശം ഉണ്ടായത്.
പരിശോധനയ്‌ക്കിടെ പ്രകോപനം പാടില്ലെന്നും, മാന്യമായ രീതിയിൽ കൃത്യനിർവഹണം നടത്തണമെന്നും ഇക്കാര്യം ഡിവൈഎസ്‌പിമാർ ഉറപ്പാക്കണമെന്നും ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ചു. പരിശോധന കുറച്ചാൽ അത് കോവിഡ് നിയന്ത്രണ ലംഘനങ്ങൾ കൂട്ടി രോഗ്യവ്യപനം വർധിപ്പിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
എന്നാൽ, പോലീസിന് സ്‌ഥിരമുള്ള ചുമതലകൾക്ക് പുറമെയാണ് ഇപ്പോഴത്തെ പരിശോധനകൾ. ഇത് ജോലിഭാരം ഇരട്ടിപ്പിക്കുകയാണ് ചെയ്യുന്നത്. ഓരോ സ്‌റ്റേഷൻ പരിധിയിലും നടക്കുന്ന പിടിച്ചുപറി, മോഷണം കേസുകൾ ഉൾപ്പടെ ഉച്ചയ്‌ക്കും വൈകീട്ടും റിപ്പോർട് ചെയ്യണം. ഇതിനിടയിലാണ് കോവിഡ് പരിശോധനയും നടത്തേണ്ടത്. പരിശോധനയ്‌ക്കിടെ രോഗവ്യാപന ഭീതിയും പോലീസിനെ വലക്കുന്നുണ്ട്. പിഴ നേരിട്ട് വാങ്ങുമ്പോഴും സമാന ഭീതിയാണുള്ളത്. ഇതിനു പുറമെ മുകളിൽ നിന്നുള്ള സമ്മർദ്ദവും വലുതാണെന്നും പോലീസ് വിഭാഗം പറഞ്ഞു.
Read Also: കഞ്ചാവ് വിൽപന നടത്തിയ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി