ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ ആഴ്‌ച സ്‌ഥിരീകരിച്ച ആകെ കോവിഡ് കേസുകളിൽ 60 ശതമാനവും കേരളത്തിൽ ആണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടാതെ രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ചികിൽസയിൽ കഴിയുന്നതും കേരളത്തിലാണെന്ന് അധികൃതർ വ്യക്‌തമാക്കി.
അതേസമയം കേരളത്തിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ നിലവിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. മറ്റുള്ള സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണം ഉയർന്ന് തുടരുകയാണെങ്കിലും സംസ്‌ഥാനത്ത് രോഗബാധിതരുടെ പ്രതിദിന കണക്കിൽ കുറവ് രേഖപ്പെടുത്തുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്‌തമാക്കി.
കൂടാതെ രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ നൽകിയതിന് ശേഷം ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അധികൃതർ അറിയിച്ചു. കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതിന് വേണ്ട എല്ലാ രേഖകളും ഇതിനോടകം തന്നെ സമർപ്പിച്ചതായും, ഉടൻ തന്നെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Read also: സര്‍ക്കാര്‍ ഫണ്ടില്‍ തിരിമറി; മുൻ അണ്ണാ ഡിഎംകെ മന്ത്രിക്ക് അഞ്ചു വർഷം തടവ്