കാൺപൂർ: ചാരനെന്ന് മുദ്ര കുത്തി പാക് തടവറയിൽ കഴിഞ്ഞിരുന്ന ശംസുദ്ദീൻ 8 വർഷങ്ങൾക്ക് ശേഷം ജൻമനാട്ടിൽ തിരിച്ചെത്തി. 1992ൽ 90 ദിവസത്തെ വിസക്ക് പാകിസ്‌ഥാനിലേക്ക് കുടിയേറിയ ഇദ്ദേഹത്തെ ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് തടവറയിൽ തള്ളുകയായിരുന്നു.
കഴിഞ്ഞ ഒക്‌ടോബർ 26ന് അട്ടാരി അതിർത്തി വഴിയാണ് 70കാരനായ ഇദ്ദേഹം ഉത്തർപ്രദേശിലെ കാൺപൂർ കാങ്ഗി മൊഹല്ലയിലെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്.
താൻ ചെയ്‌ത ഏറ്റവും വലിയ തെറ്റായിരുന്നു പാകിസ്‌ഥാനിലേക്ക് പോയതെന്നാണ് അദ്ദേഹം നിറകണ്ണുകളോടെ ബന്ധുക്കളോടും നാട്ടുകാരോടും പറയുന്നത്. കുടിയേറ്റക്കാരെ അവഹേളിക്കുന്ന രീതിയാണ് പാകിസ്‌ഥാനിലെന്നും ഇന്ത്യക്കാരെ അവർ ശത്രുക്കളായാണ് കാണുന്നതെന്നും ശംസുദ്ദീൻ കൂട്ടിച്ചേർത്തു. “ഇന്ത്യക്കാരെ വളരെ മോശമായാണ് പാകിസ്‌ഥാനിൽ കണക്കാക്കുന്നത്. കൈക്കൂലിയും അഴിമതിയും മാത്രമാണ് അവിടെ നടക്കുന്നത്”, ശംസുദ്ദീൻ പറഞ്ഞു.
ഒരു പരിചയക്കാരനോടൊപ്പം 1992ലാണ് വിസ സംഘടിപ്പിച്ച് ശംസുദ്ദീൻ പാകിസ്‌ഥാനിൽ എത്തിയത്. 1994ൽ ഇദ്ദേഹത്തിന് പാക് പൗരത്വം ലഭിച്ചു. എന്നാൽ തികച്ചും അപ്രതീക്ഷിതമായി 2012ൽ ചാരപ്രവർത്തനം ആരോപിച്ച് പാക് ഉദ്യോഗസ്‌ഥർ ഇദ്ദേഹത്തെ കറാച്ചി ജയിലിൽ അടക്കുകയായിരുന്നു.
Read also: കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടൻ