ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭ വൈകാതെ പുനസംഘടിപ്പിച്ചേക്കും. നിലവിൽ പല സുപ്രധാന വകുപ്പുകൾക്കും മന്ത്രിമാരില്ല. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതിനാൽ അടുത്ത ആഴ്‌ചകളിൽ തന്നെ മന്ത്രിസഭാ വികസനം നടന്നേക്കുമെന്നാണ് സൂചനകൾ.
രാംവിലാസ് പാസ്വാന്റെ മരണത്തോടെ ഭക്ഷ്യ-പൊതുവിതരണ വകുപ്പിനും, കർഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് അകാലിദൾ ശിരോമണി മുന്നണി വിട്ടുപോയതോടെ ഭക്ഷ്യസംസ്‌കരണ വകുപ്പിനും ഇപ്പോൾ മന്ത്രിമാരില്ല. റെയിൽവേ, വാണിജ്യം തുടങ്ങിയ പ്രധാന വകുപ്പുകളുടെ ചുമതല പിയൂഷ് ഗോയലിനാണ്. പ്രധാനപ്പെട്ട പല വകുപ്പുകൾക്കും മന്ത്രിമാരില്ലാത്തത് ബജറ്റിലെ മുൻഗണനകളെ ബാധിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
ബിഹാർ ഉപമുഖ്യമന്ത്രിയായിരുന്ന സുശീൽ കുമാർ മോദിയെ കേന്ദ്രമന്ത്രിയാക്കിയേക്കും. മധ്യപ്രദേശിൽ ബിജെപി ഭരണം സാധ്യമാക്കിയ ജ്യോതിരാദിത്യ സിന്ധ്യയും വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ പാർട്ടി സ്വാധീനം വർധിപ്പിച്ച ഹിമന്ത ബിശ്വശർമ , മീനാക്ഷി ലേഖി, ജിവിഎൽ നരസിംഹറാവു തുടങ്ങിയവരും മന്ത്രിസ്‌ഥാനം പ്രതീക്ഷിക്കുന്നവരുടെ പട്ടികയിലുണ്ട്. രാം വിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാനും മന്ത്രിസഭയിൽ ഇടം നേടാൻ സാധ്യതയുണ്ട്.
പശ്‌ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്നതിനാൽ ഈ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചാൽ വോട്ടർമാരെ സ്വാധീനിക്കാനാകുമെന്നും പാർട്ടി വിലയിരുത്തുന്നുണ്ട്. സഖ്യകക്ഷികളെ കൂടുതലായി ഉൾപ്പെടുത്താനായി ജനതാദൾ യുവിന്റെ പ്രതിനിധിയെ മന്ത്രിയാക്കിയേക്കും. ഒന്നരവർഷം പൂർത്തിയായ കേന്ദ്ര മന്ത്രിസഭയിൽ നിലവിൽ 53 പേരാണുള്ളത്. ഇത് പരമാവധി 80 വരെയാകാം, എന്നാൽ അത്തരത്തിലൊരു വിപുലീകരണം ഉദ്ദേശിക്കുന്നിലെന്നാണ് സൂചന.
Read also: തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് കൂടി