മുംബൈ: മഹാരാഷ്‍ട്രയിൽ എട്ടുപേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്ത് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ മുന്നറിയിപ്പ് നൽകി. മുംബൈ നഗരത്തിൽ ഡിസംബർ 31 വരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
നിയന്ത്രണങ്ങൾ അവഗണിച്ചാൽ സർക്കാർ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കേരളത്തില്‍ 2 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്‌ഥാനത്ത് ഇതുവരെ ആകെ 7 പേർക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.
യുഎഇയിൽ നിന്നും എറണാകുളത്ത് എത്തിച്ചേർന്ന ഭർത്താവിനും ഭാര്യക്കുമാണ് കഴിഞ്ഞ ദിവസം ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഡിസംബർ 8ന് ഷാർജയിൽ നിന്നുള്ള വിമാനത്തിലാണ് ഇവരെത്തിയത്.
കേന്ദ്ര സർക്കാർ മാർഗനിർദ്ദേശ പ്രകാരം യുഎഇയെ ഹൈ റിസ്‌ക് രാജ്യങ്ങളിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനാൽ ഇവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. എന്നാൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇരുവരും 11, 12 തീയതികളിൽ ആർടിപിസിആർ പരിശോധന നടത്തി. അതിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് ഇവരുടെ സാമ്പിളുകൾ ജനിതക പരിശോധനക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ അയക്കുകയും ഒമൈക്രോൺ സ്‌ഥിരീകരിക്കുകയും ആയിരുന്നു.
Most Read: മോൻസൺ കേസ്; ക്രൈം ബ്രാഞ്ചും ഇഡിയും ഒരേസമയം അന്വേഷിക്കണമെന്ന് ഹൈക്കോടതി