തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 91.85 കോടി രൂപയുടെ 29 വികസന പദ്ധതികൾ ഫെബ്രുവരിയില്‍ ഉൽഘാടനം ചെയ്യും. ഇവയിൽ 55.85 കോടിയുടെ 28 പദ്ധതികള്‍ ഇപ്പോൾ അന്തിമഘട്ടത്തിലാണ്. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടൻ തന്നെ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍ദേശം നല്‍കി. ഇതോടൊപ്പം കാര്‍ഡിയോളജി ബ്ളോക്കിന്റെ നിർമ്മാണത്തിനായി രണ്ടാം ഘട്ടത്തിൽ അനുവദിച്ച 36 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മ്മാണ ഉൽഘാടനവും ഉടൻ തന്നെ നടത്തുമെന്ന് മന്ത്രി വ്യക്‌തമാക്കി.
കാര്‍ഡിയാക്, അനസ്‌തേഷ്യ, ഗ്യാസ്‌ട്രോ സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം ആരംഭിക്കുന്നതിനും കരള്‍ മാറ്റിവെക്കല്‍ ശസ്‍ത്രക്രിയ നടത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ പ്രവര്‍ത്തന സജ്‌ജമാകുമ്പോള്‍ മെഡിക്കല്‍ കോളേജില്‍ ജനങ്ങള്‍ക്ക് വലിയ സൗകര്യങ്ങളാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ ഹൃദ്രോഗ ചികിൽസക്കായി പ്രത്യേകമായൊരു ബ്ളോക്ക് വരുന്നത് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് വിഭാഗങ്ങളുടെ വികസനത്തിന് വഴിയൊരുക്കും. ഇതിലൂടെ ഈ വിഭാഗങ്ങളിലെത്തുന്ന രോഗികള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാകുന്നതാണ്.
ഹൗസ് സര്‍ജന്‍സ് ക്വാട്ടേഴ്‌സ് 6 കോടി, കുട്ടികളുടെ ആശുപത്രി 5.15 കോടി, 750 കെവിയുടെ പുതിയ ജനറേറ്റര്‍ 1 കോടി, ലോക്കല്‍ ഒപി വെയിറ്റിംഗ് ഏരിയ 45 ലക്ഷം, നെഗറ്റീവ് പ്രഷര്‍ ഓപ്പറേഷന്‍ തീയറ്റര്‍ 67 ലക്ഷം, പുതിയ മെഡിക്കല്‍ വാര്‍ഡ് 87.44 ലക്ഷം, നവീകരിച്ച മെഡിക്കല്‍ ആന്റ് ജെറിയാട്രിക് ഒപി വിഭാഗം 50 ലക്ഷം, നവീകരിച്ച വാര്‍ഡ് ആറ് 25 ലക്ഷം, ക്ളോത്ത് വാഷിംഗ് ആന്റ് ഡ്രൈയ്യിംഗ് യാര്‍ഡ്, വേസ്‌റ്റ് കളക്ഷന്‍ സെന്റര്‍ 46.03 ലക്ഷം, പിഎംആര്‍ ബ്ളോക്കിലെ ലിഫ്റ്റ് 38 ലക്ഷം, കുട്ടികളുടെ ആശുപത്രി ക്യാന്റീന്‍ 15 ലക്ഷം തുടങ്ങി 92 കോടിയോളം രൂപയുടെ പദ്ധതികളാണ് പൂർത്തിയാകാൻ പോകുന്നത്.
കേരളത്തിന് തന്നെ അഭിമാനമായ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 134.45 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സര്‍ജിക്കല്‍ ബ്ളോക്ക്, മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ സ്‌റ്റോര്‍ എന്നിവയുടെ ഉൽഘാടനം അടുത്തിടെ മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ മാസ്‌റ്റര്‍പ്ളാനില്‍ ഉള്‍പ്പെട്ടതാണ് സര്‍ജിക്കല്‍ ബ്ളോക്ക്. 564 കോടി രൂപ മുതല്‍മുടക്കുള്ള ഈ ബ്ളോക്കിന്റെ ആദ്യഘട്ട നിര്‍മ്മാണത്തിനാണ് കിഫ്ബി വഴി 134.45 കോടി രൂപയുടെ സാമ്പത്തികാനുമതി നല്‍കിയത്.
Read also : വിമർശനം നേരിട്ട കോവാക്‌സിനും കേരളത്തിലെത്തി; ഉടൻ വിതരണം ചെയ്യില്ല