തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത കോവിഡ് വാക്‌സിനായ കോവാക്‌സിന്‍ തിരുവനന്തപുരത്ത് എത്തി. എന്നാൽ വ്യക്‌തമായ ഉത്തരവ് ലഭിക്കുന്നതുവരെ കോവാക്‌സിൻ വിതരണം ചെയ്യില്ല. ഹൈദരാബാദ് ആസ്‌ഥാനമായ ഭാരത് ബയോ ടെക് നിർമിച്ച 37,000 ഡോസ് കോവാക്‌സിനാണ് കേരളത്തിൽ എത്തിയത്.
തിരുവനന്തപുരം മേഖല വാക്‌സിൻ സ്‌റ്റോറിൽ ഇവ സൂക്ഷിക്കും.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് വ്യക്‌തമായ ഉത്തരവ് ലഭിച്ച ശേഷം കോവാക്‌സിൻ കുത്തിവെപ്പാരംഭിച്ചാൽ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. നിലവിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ഒരു അറിയിപ്പും കേരളത്തിന് ലഭിച്ചിട്ടില്ല. പരീക്ഷണത്തിന്റെ മൂന്നാംഘട്ടം പൂർത്തിയാക്കിയില്ല എന്ന വിമർശനമാണ് കോവാക്‌സിൻ നേരിടുന്നത്.
അതേസമയം ഡെൽഹിയിലുൾപ്പെടെ വിവിധ സംസ്‌ഥാനങ്ങളിൽ കൊവാക്‌സിൻ കുത്തിവെക്കുന്നുണ്ട്. ആർക്കും പാർശ്വഫലങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. പാർശ്വഫലങ്ങൾ വ്യക്‌തമായി തെളിയിക്കപ്പെടും മുൻപ് തന്നെ കേന്ദ്രം വാക്‌സിന് തിടുക്കപ്പെട്ട് അനുമതി നൽകിയെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളും ഒരു വിഭാഗം ആരോഗ്യ പ്രവർത്തകരും ആരോപിച്ചിരുന്നത്.
നിലവിൽ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ് വാക്‌സിനാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. 47,893 പേർ ഇതുവരെ സംസ്‌ഥാനത്തു വാക്‌സിൻ സ്വീകരിച്ചു.
Read Also: ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദം; പ്രതികരിച്ച് മന്ത്രി കെടി ജലീൽ