വാഷിംഗ്‌ടൺ: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലറെന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമുവല്‍ ലിറ്റില്‍ ജയിലില്‍ മരിച്ചു. 80 വയസായിരുന്നു. 19 സംസ്‌ഥാനങ്ങളിലായി 93 കൊലപാതകങ്ങളാണ് ഇയാൾ നടത്തിയത്. ഇതിൽ ഇതു വരെ തെളിയിക്കപ്പെട്ടത് 60 കുറ്റകൃത്യങ്ങള്‍ മാത്രമാണ്. കൊന്നത് ആരെയൊക്കെ ആണെന്ന് പോലീസിന് ഇപ്പോഴും വ്യക്‌തതയില്ല. കൊലപാതക കേസുകളില്‍ അന്വേഷണം നടക്കുന്നതിന് ഇടയിലാണ് സാമുവലിന്റെ മരണം.
മരണകാരണം വ്യക്‌തമാക്കിയിട്ടില്ലെങ്കിലും അസ്വഭാവികതയില്ലെന്ന് കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ അറിയിച്ചു. കാലിഫോര്‍ണിയ ജയിലില്‍ ജീവപര്യന്തം തടവിലിരിക്കെയാണ് സാമുവലിന്റെ മരണം.
ലൈംഗിക തൊഴിലാളികളും മയക്കുമരുന്നിന് അടിപ്പെട്ടവരും കറുത്ത വര്‍ഗക്കാരായ സ്‌ത്രീകളുമാണ് സാമുവല്‍ കൊലപ്പെടുത്തിയവരില്‍ ഭൂരിഭാഗവും. 93 പേരെ കൊലപ്പെടുത്തിയെന്ന് 2018ൽ സാമുവല്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. സാമുവല്‍ പറഞ്ഞില്ലായിരുന്നെങ്കില്‍ ഈ കൊലപാതകങ്ങളില്‍ പലതും ഒരിക്കലും തെളിയിക്കപ്പെടില്ലായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്.
സാമുവല്‍ ഏറ്റുപറഞ്ഞ കൊലപാതകങ്ങളിലെ ഇരകളില്‍ പകുതിയോളം പേരെ കുറിച്ചുള്ള വിവരം പോലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടല്ല. പ്രായാധിക്യത്താല്‍ ഒര്‍മക്കുറവ് പ്രകടിപ്പിച്ച സാമുവല്‍ പലപ്പോഴും മൊഴിമാറ്റിപ്പറയുന്നത് അന്വേഷണസംഘത്തെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. സാമുവലിന്റെ മരണത്തോടെ ഇയാള്‍ കൊലപ്പെടുത്തിയ ആളുകളുടെ ബന്ധുക്കളിലേക്ക് എത്തിച്ചേരുക എന്ന ദൗത്യം ഇനി പോലീസിന് കൂടുതൽ പ്രയാസകരമാകും.
National News: ഫാസ്ടാഗ് സമയപരിധി ഫെബ്രുവരി 15 വരെ നീട്ടി