ലോക്ക്ഡൗണില്‍ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ ഏര്‍പ്പാടാക്കിയ ശ്രമിക് ട്രെയിനുകളില്‍ മരണമടഞ്ഞത് 97 പേര്‍. സെപ്തംബര്‍ 9 വരെയുള്ള കണക്ക് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞതാണ്. ഇതില്‍ 80 പേരും മരിച്ചത് ശ്രമിക് ട്രെയിന്‍ ഓടിത്തുടങ്ങിയ മെയ് മാസത്തില്‍ തന്നെയാണ്.
തൃണമൂല്‍ എം.പി ദെരെക് ഒബ്രിയാനാണ് രാജ്യസഭയില്‍ ഈ ചോദ്യമുന്നയിച്ചത്. മരണപ്പെട്ടവരില്‍ 51 പേരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഹൃദയാഘാതം, മുമ്പുണ്ടായിരുന്ന പല അസുഖങ്ങള്‍ തുടങ്ങിയവയാണ് മരണ കാരണമെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ വിശദീകരിച്ചു. ശ്രമിക് ട്രെയിനുകളില്‍ ഭക്ഷണം, വെള്ളം തുടങ്ങിയവ ലഭിക്കാത്ത പ്രശ്‌നങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതിന്റെ പശ്ചാത്തലം കൂടി ഈ വിശദീകരണത്തിനുണ്ട്.
മെയ് മാസം ഒന്നാം തീയതിയാണ് ശ്രമിക് ട്രെയിനുകള്‍ ഓടിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയത്. ഈ സമയത്ത് രാജ്യത്ത് ലോക്ക്ഡൗണില്‍ ആയിരുന്നു. സ്റ്റേഷനുകളില്‍ ഭക്ഷണമോ വെള്ളമോ ലഭിക്കാന്‍ വഴിയുണ്ടായിരുന്നില്ല. ചില ട്രെയിനുകള്‍ മൂന്നു ദിവസത്തോളം പിടിച്ചിടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ട്രെയിനില്‍ ഭക്ഷണമോ വെള്ളമോ സജ്ജീകരിക്കാന്‍ റെയില്‍വേ തയ്യാറായിരുന്നുമില്ല.
വ്യാജ വാര്‍ത്തകള്‍ മൂലമാണ് കുടിയേറ്റ തൊഴിലാളികള്‍ പലായനം ചെയ്തതെന്നും അതുകൊണ്ടാണ് അവര്‍ക്ക് മരണത്തെ നേരിടേണ്ടി വന്നതെന്നും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞത് വിവാദമായിരുന്നു. പാര്‍ലമെന്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മാല റോയ് എഴുതി നല്‍കിയ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് റായ് ഈ മറുപടി നല്‍കിയത്.