കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കുറ്റമൊഴിയല്ലാതെ എന്ത് തെളിവാണ് കണ്ടെത്തിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കോടതി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിൽ സന്ദീപ്, സരിത്ത് എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് കോടതിയുടെ വിമർശനം.
‘പ്രതികൾ 21 തവണ സ്വര്‍ണം കടത്തിയെന്നും അവസാന തവണയാണ് പിടിയിലായതെന്നും നിങ്ങള്‍ പറയുന്നു. പ്രതികള്‍ നടത്തിയ കുറ്റസമ്മതമല്ലാതെ ഈ സ്വര്‍ണക്കടത്തിനെല്ലാം എന്ത് തെളിവാണ് നിങ്ങളുടെ പക്കലുള്ളത്’ കോടതി ഇഡിയോട് ചോദിച്ചു. രേഖാമൂലമുള്ള മറ്റെന്തെങ്കിലും അന്വേഷണം ഇഡി നടത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള തെളിവുകളൊന്നും കോടതിക്ക് മുൻപാകെ എത്തിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിരീക്ഷിച്ചു.
കുറ്റസമ്മതമൊഴിയെ തെളിവായി കണക്കാകാനാകില്ലെന്ന സുപ്രീം കോടതി വിധി കൂടി ചൂണ്ടിക്കാട്ടിയാണ് കോടതി സന്ദീപിനും സരിത്തിനും ജാമ്യം അനുവദിച്ചത്. നേരത്തെ ഈ പ്രതികള്‍ ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ച ഘട്ടത്തിലെല്ലാം അന്വേഷണ ഏജന്‍സികള്‍ക്ക് നേരെ കോടതി സമാനമായ ചോദ്യങ്ങളുന്നയിച്ചിരുന്നു.
എന്നാൽ വിചാരണ സമയത്ത് ഇത്തരം കാര്യങ്ങൾ അന്വേഷിക്കേണ്ട കോടതി അനവസരത്തിലുള്ള പരാമര്‍ശമാണ് നടത്തിയതെന്നാണ് ഇഡിയുടെ പ്രതികരണം. സന്ദീപിന്റെയും സരിത്തിന്റെയും ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇഡി വ്യക്തമാക്കി.
Read also: കള്ളപ്പണ കേസ്; പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് ജാമ്യം