തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഷീൽഡ് വാക്സിൻ നേരിട്ട് ലഭ്യമാകാൻ മൂന്ന് മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കും. രണ്ടാം ഘട്ട കരാർ പ്രകാരം കേന്ദ്ര സർക്കാരിന് നൽകേണ്ട 11 കോടി ഡോസ് വാക്സിനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്ളാന്റിൽ നിലവിൽ ഉൽപാദനത്തിലുള്ളത് എന്നതാണ് പ്രധാന കാരണം. മാസം 6 കോടി വാക്സിനാണ് നിലവിലെ ഉൽപാദന ശേഷി. കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാൻ ശ്രമിക്കുന്ന സ്വകാര്യ ആശുപത്രികൾക്കും ഈ കാലതാമസം നേരിടേണ്ടി വന്നേക്കാം.
കേരളത്തിലെ 18 മുതൽ 45 വയസുവരെയുള്ളവർക്ക് സൗജന്യ വിതരണത്തിനായി 70 ലക്ഷം ഡോസ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങാനാണ് സർക്കാരിന്റെ തീരുമാനം. നിലവിലെ സാഹചര്യത്തിൽ ഇതിന് ഓഗസ്റ്റ് ആദ്യവാരം വരെ കാത്തിരിക്കേണ്ടി വന്നേക്കാമെന്നാണ് സൂചന. ആദ്യ ഘട്ടത്തിലും ആവശ്യപ്പെട്ടതിനേക്കാൾ കുറവാകും ലഭ്യമാവുക.
കേന്ദ്രത്തിന് നൽകാനുള്ള 11 കോടി ഡോസ് വാക്സിൻ ഉൽപാദനത്തിന് ശേഷം മാത്രമേ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള വാക്സിന്റെ ഉൽപാദനം ആരംഭിക്കുകയുള്ളൂ. ഇതാണ് കാലതാമസത്തിന് കാരണം. പുതുതായി നിർമിക്കുന്ന ഓരോ ബാച്ച് വാക്സിന്റെയും സാമ്പിളുകൾ ഹിമാചൽ പ്രദേശിലെ കസൗലി സെൻട്രൽ ഡ്രഗ്സ് ലബോറട്ടറിയിൽ പരിശോധന നടത്തി അംഗീകാരം ലഭിച്ചെങ്കിലും മാത്രമേ വിതരണം ചെയ്യാനാകൂ. ഈ പ്രക്രിയ പൂർത്തിയാകാനും ഒന്നര മാസത്തോളം സമയം ആവശ്യമാണ്.
മെയ് അവസാനത്തോടെ പ്രതിമാസ ഉൽപാദനം സെറം 10 കോടിയായി ഉയർത്തിയാലും കാലതാമസത്തിൽ വലിയ മാറ്റം ഉണ്ടാകാനുള്ള സാധ്യതയില്ല. ഉൽപാദനത്തിന്റെ പകുതി കേന്ദ്രത്തിന് തന്നെ നൽകണമെന്നതും വെല്ലുവിളിയാണ്.
ഭാരത് ബയോടെക്കിന്റെ ഉൽപാദന ശേഷി ഇതിലും വളരെയധികം കുറവായതിനാൽ കോവാക്സിൻ ലഭ്യമാക്കി ഈ കുറവ് പരിഹരിക്കുക എന്നത് ശ്രമകരമാണ്. നാളെ മുതൽ ഇറക്കുമതി ചെയ്യുന്ന വിദേശ വിപണിയിൽ ഡോസിന് 700 രൂപ വിലയുള്ള സ്പുട്നിക് വാക്സിൻ വാങ്ങുന്നത് പ്രായോഗികമാണോ എന്നും സംസ്ഥാന സർക്കാർ ആലോചിക്കേണ്ടി വരും.
Also Read: ആർടിപിസിആർ പരിശോധന നിരക്ക് കുറച്ചു; ഇനി മുതൽ 500 രൂപ