തിരുവനന്തപുരം : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ക്ളോസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെന്നും, അത് തങ്ങൾ ചെയ്തുവെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് അവരുടെ ശക്തി കൊണ്ടല്ല എന്നത് തെളിഞ്ഞ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്നും, അതിന് കുറേ സീറ്റുകളൊന്നും വേണ്ടെന്നും ബിജെപി നേതാക്കൾ ധാരണ പരത്താൻ ശ്രമിച്ചു. എന്നാൽ കേരളം വർഗീയതയുടെ വിളനിലമല്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പത്തിൽ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് ബിജെപി വ്യക്തമാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുറന്ന അക്കൗണ്ടും പൂട്ടിയ അവസ്ഥയാണ് ഇപ്പോൾ ഉണ്ടായത്. ഒരു മണ്ഡലത്തിലും വിജയിക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാൾ രണ്ടാം സ്ഥാനത്തെത്തുന്നതിലും ഇത്തവണ വലിയ കുറവ് ഉണ്ടായിട്ടുണ്ട്.
കേരളത്തിലെ ചുവപ്പ് തരംഗമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 99 മണ്ഡലങ്ങളിലാണ് ഇത്തവണ ഇടത് മുന്നണി മുന്നേറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മിന്നുന്ന വിജയം നേടാൻ കഴിഞ്ഞെന്നതും ഇടത് മുന്നണിക്ക് വലിയ അഭിമാനമാകുകയാണ്. ഒപ്പം തന്നെ ഏകദേശം 40 വർഷങ്ങൾക്ക് ശേഷം തുടർഭരണമെന്ന ചരിത്രം കൂടിയാണ് ഇത്തവണ ഇടത് മുന്നണി സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്.
Read also : കാസര്‍ഗോഡ് മൂന്നിടത്ത് എല്‍ഡിഎഫ്, രണ്ടിടത്ത് യുഡിഎഫ്; അന്തിമ ഫലം ഇങ്ങനെ