വയനാട് : ജില്ലയിൽ വേനൽമഴയും കാറ്റും ശക്തമായതോടെ വ്യാപക കൃഷിനാശം. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ മഴ തുടരുകയാണ്. ഇതോടെയാണ് നിരവധി കർഷകരുടെ കൃഷികൾ നശിച്ചത്. വാഴക്കൃഷിയെയാണ് മഴയും കാറ്റും കൂടുതലായി ബാധിച്ചത്. വിളവെടുപ്പ് നടത്താറായ നിരവധി വാഴകൾ കഴിഞ്ഞ ദിവസങ്ങളിലെ മഴയിലും കാറ്റിലും നിലം പൊത്തി.
വള്ളിയൂർക്കാവ് കാവണ കെടി ബാലചന്ദ്രന്റെ കൃഷിയിടത്തിലെ 400ലധികം കുലച്ച വാഴകളാണ് മഴയിൽ നശിച്ചത്. ഏകദേശം 80,000 രൂപയുടെ നഷ്ടമാണ് ഇദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്. കർഷകർ മിക്കവരുടെ ബാങ്കുകളിൽ നിന്നും ലോൺ എടുത്തും മറ്റുമാണ് കൃഷിയിറക്കിയിരിക്കുന്നത്. നിലവിൽ കോവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം കൂടി ഉണ്ടായത് കർഷകർക്ക് വലിയ തിരിച്ചടി ആയിരിക്കുകയാണ്.
കർഷകർക്ക് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടെങ്കിലും മുൻ വർഷങ്ങളിലേത് പോലും ഇതുവരെയും പൂർണമായി നൽകിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. നിലവിലത്തെ സാഹചര്യത്തിൽ ഇത്തവണയെങ്കിലും അർഹിക്കുന്ന നഷ്ടപരിഹാരം കാലതാമസം കൂടാതെ ലഭ്യമാക്കണമെന്നാണ് കർഷകർ ആവശ്യം ഉന്നയിക്കുന്നത്.
Read also : കോവിഡ്; ഊരുകളിലേക്ക് അനാവശ്യ കടന്നുകയറൽ വേണ്ടെന്ന് ഊരുസമിതികൾ