ബെംഗളൂരു: കര്‍ണാടകത്തില്‍ ഉടന്‍ നേതൃമാറ്റത്തിന് ബിജെപി കേന്ദ്ര നേതൃത്വത്തില്‍ ധാരണയായി. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയെ മുഖ്യമന്ത്രിയായി പാര്‍ട്ടി കേന്ദ്ര നേതൃത്വം നിര്‍ദേശിക്കും എന്നാണ് സൂചന. അധികാരം ഒഴിയുന്ന കാര്യത്തില്‍ യെദിയൂരപ്പയെ അനുനയിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നടപടികള്‍ ആരംഭിച്ചു.
കര്‍ണാടകയില്‍ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന തിരിച്ചുവരവാണ് മാറ്റത്തിന് കാരണം. കോവിഡുമായി ബന്ധപ്പെട്ട നടപടികള്‍ കൈകൊള്ളുന്നതില്‍ അടക്കം യെദിയൂരപ്പ സര്‍ക്കാരിന്റെ വീഴ്ചകള്‍ രൂക്ഷമാണെന്നും കേന്ദ്ര നേതൃത്വത്തിന് വിമർശനമുണ്ട്.
എന്നാല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതൃത്വം ഒഴിയണം എന്ന കേന്ദ്ര നേതൃത്വത്തിന്റെ സന്ദേശത്തോട് യെദിയൂരപ്പയുടെ പ്രതികരണം അനുകൂലമല്ല. പാര്‍ട്ടി പിളര്‍ത്തും എന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് യെദിയൂരപ്പയുടെ മറുപടി. എന്നാൽ ഇനിയും സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
അമിത് ഷാ അടക്കമുള്ള നേതാക്കള്‍ യെദിയൂരപ്പയോട് സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ദേശിച്ചു എന്നാണ് വിവരം. മന്ത്രിമാരായ ഡോ. കെ സുധാകര്‍, ബയരതി ബസവരാജ്, അശ്ളീല സിഡി വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാര്‍ക്കിഹോളി എന്നിവര്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Read Also: കോവിഡ് രണ്ടാം തരംഗം മോദിയെ അപമാനിക്കാൻ ചൈന ഉണ്ടാക്കിയത്; വിജയവർഗിയ







































