മലപ്പുറം: ജില്ലയിലെ അബ്ദുറഹിമാൻ നഗർ ഗ്രാമപ്പഞ്ചായത്തിലെ കുന്നുംപുറം മൃഗാശുപത്രിയിൽ ഡോക്ടറില്ലാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. ഇവിടെ ഡോക്ടർ ഇല്ലാതായിട്ട് ആറു മാസം കഴിഞ്ഞതായി കർഷകർ പറഞ്ഞു. വളർത്തുമൃഗങ്ങളും പക്ഷികളുമായി ആശുപത്രിയിലെത്തുന്നവർ ദിവസവും നിരാശയോടെ മടങ്ങുകയാണ് ചെയ്യുന്നത്.
ക്ഷീരകർഷകരും കോഴിക്കർഷകരുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. മഴക്കാലമായതോടെ കാലികളിൽ പലവിധത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇവയുടെ രോഗനിർണയത്തിനോ ശരിയായ ചികിൽസ നൽകാനോ ഡോക്ടറുടെ സേവനം ലഭ്യമാവുന്നില്ലെന്ന് കർഷകർ പറഞ്ഞു.
മൃഗാശുപത്രിയിലെ മറ്റു ജീവനക്കാരാണ് ഇപ്പോൾ കർഷകർക്ക് മരുന്നുകൾ എടുത്തുകൊടുക്കുന്നത്. ഡോക്ടറെവിടെ എന്ന ചോദ്യത്തിന് ലീവിലാണ്, അടുത്തുവരും എന്ന മറുപടിയാണ് കിട്ടുക എന്ന് കർഷകർ പറയുന്നു. രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾക്കും കാലികൾക്കുള്ള പ്രജനന കുത്തിവെപ്പിനും സ്വകാര്യ ക്ളിനിക്കുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്നും കർഷകർ പറഞ്ഞു.
കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തിലെ മൃഗഡോക്ടർക്കാണ് ഇവിടുത്തെ അധിക ചുമതല നൽകിയിരിക്കുന്നത്. എന്നാൽ കണ്ണമംഗലത്തു തന്നെ ഭാരിച്ച പണിയുള്ളതിനാൽ അദ്ദേഹത്തിന് ഇവിടെ വേണ്ടത്ര ശ്രദ്ധനൽകാൻ സാധിക്കുന്നില്ലെന്ന് കർഷകർ പറഞ്ഞു. ആശുപത്രിയിലേക്ക് സ്ഥിരം ഡോക്ടറെ നിയമിച്ച് തങ്ങളുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Malabar News: നിയന്ത്രണങ്ങളിൽ ഇളവ്; ജില്ലയിലെ നിരത്തുകളിൽ വൻ വാഹനത്തിരക്ക്




































