കോഴിക്കോട് : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ സാൻഡ് ബാങ്ക്സ് കേന്ദ്രത്തിന്റെ തീരം ഇടിഞ്ഞു താഴുന്നു. കടലിനോട് ചേർന്നുള്ള പുഴയോരത്തിന്റെ 200 മീറ്റർ ഭാഗമാണ് ഭിത്തി തകർന്ന് താഴ്ന്ന് കൊണ്ടിരിക്കുന്നത്. കടലാക്രമണം ശക്തമാകുമ്പോൾ പുഴയിലേക്ക് അടിച്ചുകയറുന്ന വെള്ളം പുഴയോരത്തും, കേന്ദ്രത്തിലെ ഇരിപ്പിടങ്ങളും വരെ എത്താറുണ്ട്. വെള്ളം കയറുന്നത് പതിവായതോടെ ഇവിടെ സ്ഥാപിച്ച കരിങ്കൽ ഭിത്തിയുടെ ഒരു ഭാഗം വലിയ രീതിയിൽ ഇടിഞ്ഞു താഴ്ന്ന നിലയിലാണ്.
ഭിത്തി ഇടിഞ്ഞു താഴാൻ തുടങ്ങിയതോടെ സാൻഡ് ബാങ്ക്സിലേക്ക് വെള്ളം കയറുന്നത് രൂക്ഷമാകുകയാണ്. തീരത്തെ ചില ഭാഗത്ത് ഭിത്തിക്ക് പിറകിലെ മൺതിട്ട ഇടിഞ്ഞു വീണിട്ടുണ്ട്. ഇത് അപകടമുണ്ടാക്കുന്നതിന് പുറമേ വൻ തോതിൽ കര ഇടിക്കാനും കാരണമാകും. ഇവിടുത്തെ വിശ്രമമുറിയും, ശുചിമുറികളും, കഫ്റ്റീരിയയും ഇടിയുന്ന തീരത്തോട് ചേർന്നാണ് നിൽക്കുന്നത്. അതിനാൽ ഈ കെട്ടിടങ്ങൾക്കും തീരം ഇടിയുന്നത് വലിയ ഭീഷണിയായി മാറുകയാണ്.
ഭിത്തി ഇടിഞ്ഞു താഴുന്നത് മൂലം ഉണ്ടാകുന്ന മറ്റൊരു വലിയ പ്രശ്നമാണ് മാലിന്യം അടിഞ്ഞു കൂടുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായ കടലേറ്റത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ഇതുവരെയും നീക്കി തീർന്നിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഭിത്തി ഇടിഞ്ഞു താഴാതെ നിന്നിരുന്നെങ്കിൽ ഇവിടേക്ക് മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത് ഒഴിവാകുമായിരുന്നു.
Read also : നിയമസഭാ തിരഞ്ഞെടുപ്പ്; കൃത്യസമയത്ത് നടത്തുമെന്ന് സുശീല്‍ ചന്ദ്ര