ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇതുവരെ 594 ഡോക്‌ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്‌തമാക്കി. ഏറ്റവും കൂടുതൽ ഡോക്‌ടർമാർക്ക് ജീവൻ നഷ്‌ടമായത് ഡെൽഹിയിലാണ്. ഇവിടെ മാത്രം 107 ഡോക്‌ടർമാർ കോവിഡിന്റെ രണ്ടാം തരംഗത്തിൽ മരണപ്പെട്ടു.
കോവിഡ് വ്യാപനം രണ്ടാം തരംഗത്തിൽ മിക്ക സംസ്‌ഥാനങ്ങളെയും രൂക്ഷമായി ബാധിച്ചിരുന്നു. കൂടാതെ ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗവ്യാപനവും രണ്ടാം തരംഗത്തിൽ വലിയ രീതിയിൽ ഉയർന്നിരുന്നു. രണ്ടാം തരംഗത്തിൽ മരിച്ച ഡോക്‌ടർമാരിൽ 45 ശതമാനവും ഡെൽഹി, ഉത്തർപ്രദേശ്, ബിഹാർ എന്നീ സംസ്‌ഥാനങ്ങളിൽ നിന്നാണ്. കൂടാതെ ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലുമായി രാജ്യത്ത് മരിച്ച ഡോക്‌ടർമാരുടെ എണ്ണം 1,300 ആയി ഉയർന്നതായും ഐഎംഎ വ്യക്‌തമാക്കി.
ഡോക്‌ടർമാരുടെ മരണത്തിൽ ഡെൽഹിക്ക് തൊട്ടുപിന്നിൽ നിൽക്കുന്ന സംസ്‌ഥാനം ബിഹാറാണ്. 96 പേരാണ് ബിഹാറിൽ മാത്രം മരിച്ചത്. കൂടാതെ ഉത്തർപ്രദേശിൽ 67 ഡോക്‌ടർമാർക്കും കോവിഡ് രണ്ടാം തരംഗത്തിൽ ജീവൻ നഷ്‌ടമായി. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് മാർച്ച് മാസത്തിൽ 53 ശതമാനം കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്‌തിരുന്നു. എന്നാൽ മെയ് ആയപ്പോഴേക്കും അത് 37 ശതമാനമായി കുറഞ്ഞതായും ഔദ്യോഗിക കണക്കുകൾ വ്യക്‌തമാക്കുന്നുണ്ട്.
Read also : മന്ത്രിസഭാ യോഗം ഇന്ന്; ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും