തിരുവനന്തപുരം: കേരളത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റുകള്‍ പൂര്‍ണ്ണമായും സംസ്‌ഥാന സര്‍ക്കാര്‍ തന്നെ നല്‍കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. ഇതിനായി കേന്ദ്രത്തില്‍ നിന്നും ഒരു പൈസ പോലും ലഭിക്കുന്നില്ലെന്നും മന്ത്രി നിയമസഭാ യോഗത്തിൽ വ്യക്‌തമാക്കി. വര്‍ക്കലയില്‍ നിന്നുള്ള എല്‍ഡിഎഫ് ജനപ്രതിനിധി വി ജോയ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്‌ഥാന സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്ന സ്‌നേഹത്തിന്റേയും അനുകമ്പയുടേയും പ്രതിഫലനമാണ് ഭക്ഷ്യക്കിറ്റുകളെന്നും അതിനായി കേന്ദ്രം പണം നല്‍കുന്നില്ലെന്നും ജിആര്‍ അനില്‍ പറഞ്ഞു. ഭക്ഷ്യക്കിറ്റിലുള്ള സാധനങ്ങള്‍ വാങ്ങുന്നത് പൂർണമായും സംസ്‌ഥാന സര്‍ക്കാര്‍ തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്‌ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റിലേക്കുള്ള സാധനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. ബിജെപി നേതാക്കള്‍ ഉള്‍പ്പടെ ഇത് പലയിടത്തും പറഞ്ഞിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് വി ജോയ് സഭയില്‍ ചോദ്യം ഉന്നയിച്ചത്. ഒരു സംസ്‌ഥാനത്തും ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്‍പ് വ്യക്‌തമാക്കിയിരുന്നതാണ് എന്ന് അനിൽ ചൂണ്ടിക്കാട്ടി. കൂടാതെ, കോവിഡ് വ്യാപന സാഹചര്യത്തിൽ റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി സഭയില്‍ വ്യക്‌തമാക്കി.
അതേസമയം, സൗജന്യ ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് മന്ത്രി ജിആർ അനിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വെച്ചിരിക്കുന്നവര്‍ ഈ മാസം 30നകം തിരിച്ചേല്‍പ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വീടുകളില്‍ എത്തിച്ചു നല്‍കുന്ന കാര്യം സജീവ പരിഗണയിലാണെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ ആദ്യം വരെ ഭക്ഷ്യകിറ്റ് കൊടുക്കുന്നതിനാണ് ഇതുവരെ ക്രമീകരണം. ഇതു നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ ക്യാബിനറ്റ് കൂടി തീരുമാനം എടുക്കും.
വരുമാനമുള്ളവര്‍ക്ക് കിറ്റ് ആവശ്യമില്ല എങ്കില്‍ അത് വേണ്ടായെന്ന് വെക്കാനുള്ള സംവിധാനം ഒരുക്കും. ഇതിനുള്ള പദ്ധതി മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കണമെന്നാണ് നിലവിലെ ക്യാബിനറ്റ് തീരുമാനമെന്നും ഭക്ഷ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു.
Also Read: കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം എന്നാവശ്യപ്പെട്ട് ഹരജി