തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് ആലപ്പുഴയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരിച്ചു ഭക്ഷ്യമന്ത്രി ജിആർ അനിൽ. കർഷകൻ പ്രസാദിന്റെ ആത്‍മഹത്യക്ക് കാരണം പിആർഎസ് കുടിശിക അല്ലെന്ന് മന്ത്രി വ്യക്‌തമാക്കി.
കേരളത്തിലെ നെൽക്കർഷകർക്ക് പിആർഎസ് വായ്‌പാ കുടിശികയില്ല. സർക്കാരാണ് നെൽകർഷകരുടെ കുടിശിക അടക്കുന്നത്. പ്രസാദിന്റെ മരണം ഏറെ ദുഃഖകരമെന്ന് പറഞ്ഞ മന്ത്രി അടിസ്‌ഥാനമില്ലാത്ത കാര്യങ്ങളാണ് ആത്‍മഹത്യയുമായി ബന്ധപ്പെട്ടു ഉയരുന്നതെന്നും വിശദമാക്കി.
പിആർഎസ് വായ്‌പാ കുടിശിക കാരണം സിബിൽ സ്കോർ കുറഞ്ഞു മറ്റു വായ്‌പകൾ ലഭിക്കാത്ത സാഹചര്യമില്ല. കർഷകരുടെ പക്കൽ നിന്നും വാങ്ങിയ നെല്ലിന് പണം കൊടുത്തിട്ടുണ്ട്. പ്രസാദിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇപ്പോൾ പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
രണ്ടു ദിവസം അവധിയാണ്. അതിനുശേഷം കാര്യങ്ങൾ മാദ്ധ്യമങ്ങളും പരിശോധിക്കണം. സാധാരണ കർഷകർ ചെല്ലുമ്പോൾ വായ്‌പ നൽകാതിരിക്കാൻ ബാങ്ക് ജീവനക്കാർ സ്വീകരിച്ച ഒഴിവുകഴിവാണോ എന്നറിയില്ല. പ്രസാദ് പാട്ടക്കൃഷിയിലൂടെ വിളവെടുത്ത നെല്ലിന് സർക്കാർ പണം കൊടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
ആലപ്പുഴയിൽ കടബാധ്യത കാരണം ആത്‍മഹത്യ ചെയ്‌ത കർഷകന്റെ സർക്കാരിനെ കുറ്റപ്പെടുത്തിയുള്ള ശബ്‌ദസന്ദേശം പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. അതേസമയം, സംഭവത്തിൽ പ്രതികരിച്ചു നടനും കർഷകനുമായ കൃഷ്‌ണ പ്രസാദ് രംഗത്തെത്തി. കൃഷി ചെയ്യുന്ന കർഷകനുള്ള വില കേരളത്തിൽ നശിച്ചു. കർഷകന് ഒരു വിലപോലുമില്ല. കേരളത്തിൽ നെല്ല് കൃഷി ചെയ്‌തില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. തമിഴ്‌നാട്ടിൽ കൃഷി ചെയ്യുന്നുണ്ടെങ്കിൽ നമുക്ക് ഇവിടെ അരി കിട്ടുമെന്നാണ് കൃഷിമന്ത്രി പറയുന്നതെന്നും കൃഷ്‌ണ പ്രസാദ് വിമർശിച്ചു.
മൂന്ന് വർഷം മുമ്പുള്ള നെല്ലിന്റെ വില 26 രൂപയെന്നത് ഇപ്പോഴത് 68 രൂപവരെയായി. നമ്മൾ ചോറാണ് കൂടുതൽ കഴിക്കുന്നത്. കിട്ടുന്ന പൈസകൾ വകമാറ്റി കർഷകരെ പ്രതിസന്ധിൽ ആക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. ബാങ്കുമായുള്ള എഗ്രിമെന്റ് പുറത്തുകൊണ്ടുവരണം. സിനിമാക്കാരൻ എന്നുപറഞ്ഞാൽ പോലും 16 വർഷമായി ഞാനുമൊരു കർഷകനാണ്. ഞാൻ മണ്ണിലിറങ്ങി പ്രവർത്തിക്കുന്ന ഒരാളാണ്. അല്ലാതെ കരയ്‌ക്കിരുന്നു കൃഷി ചെയ്യുന്ന ആളല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read| ‘ഗാസയിൽ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു’; ലോകാരോഗ്യ സംഘടന