ആലപ്പുഴ: പിആർഎസ് വായ്‌പ കർഷകരുടെ വായ്‌പാ യോഗ്യതയെ ബാധിക്കരുതെന്ന് ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകിയെന്ന് കൃഷിമന്ത്രി പി പ്രസാദ്. ബാങ്ക് പ്രതിനിധികളുമായി നടത്തിയ അടിയന്തിര യോഗത്തിലാണ് നിർദ്ദേശം നൽകിയത്. ഇക്കാര്യം നിയമവിഭാഗവുമായി ചർച്ച ചെയ്യാമെന്ന് ബാങ്കുകൾ ഉറപ്പ് നൽകിയതായും മന്ത്രി അറിയിച്ചു. അതേസമയം, പിആർഎസ് വായ്‌പയിൽ ഇപ്പോൾ കുടിശികയില്ലെന്ന് ബാങ്കുകൾ അറിയിച്ചതായും മന്ത്രി പറയുന്നു.
പിആർഎസ് ഒരു പ്രശ്‌നമാണെന്ന് വരുത്താൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വിമർശിച്ചു. പിആർഎസ് കുടിശിക ഉള്ളതിനാൽ ബാങ്കുകൾ ലോണുകൾ നിഷേധിച്ചതിന്റെ മനോവിഷമത്തിലാണ് ആലപ്പുഴയിലെ കർഷകൻ പ്രസാദ് ആത്‍മഹത്യ ചെയ്‌തതെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ആത്‍മഹത്യ ചെയ്‌ത കർഷകൻ കെജി പ്രസാദിന്റെ സിബിൽ സ്‌കോർ 812 ആന്നെന്നും മന്ത്രി പി പ്രസാദ് വ്യക്‌തമാക്കി.
കർഷകന്റെ കാര്യത്തിൽ ബാങ്കുകൾക്ക് പിഴവ് പറ്റിയോയെന്ന് പരിശോധിക്കും. പ്രസാദ് വായ്‌പക്കായി തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ചില ബാങ്കുകൾ പറയുന്നത് മുഖവിലയ്‌ക്ക് എടുക്കുന്നില്ല. ആത്‍മഹത്യാ കുറിപ്പിൽ പ്രസാദ് പറഞ്ഞതാണ് വിശ്വസിക്കുന്നത്. പ്രസാദിന് പിആർഎസിന്റെ പേരിൽ വായ്‌പ നിഷേധിക്കപ്പെട്ടിട്ടില്ല. സിബിൽ സ്‌കോറിന്റെ പേരിൽ നിഷേധിച്ചോ എന്ന് സർക്കാർ വിശദമായി പരിശോധിക്കുമെന്നും കൃഷിമന്ത്രി അറിയിച്ചു.
ഇന്നലെ ഒരു ബാങ്കിന്റെ പ്രതിനിധികൾ പ്രസാദിന്റെ വീട്ടിലെത്തി വായ്‌പ നൽകാമെന്ന് പറഞ്ഞിരുന്നു. ഞങ്ങൾ എത്ര വേണമെങ്കിലും ലോൺ തരാമെന്നാണ് അവർ പറഞ്ഞത്. എന്താണ് ഇതിന് നമ്മൾ പറയേണ്ടത്? എത്ര ക്രൂരമായ സമീപനമായിരുന്നു ഇതിനുമുൻപ് അവർ സ്വീകരിച്ചത്? ലോൺ തരാതിരുന്ന ബാങ്കുകളുടെ പേര് പ്രസാദ് എഴുതിവെച്ചിരുന്നു. അപ്പോൾ എന്തുകൊണ്ടാണ് നേരത്തെ ലോൺ നിഷേധിച്ചത്. എന്തുകൊണ്ടാണ് ഒറ്റദിവസം കൊണ്ട് ലോൺ തരാമെന്ന് പറയുന്നത്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഡീപ് ഫേക്ക് വീഡിയോകൾ വലിയ ആശങ്ക; മാദ്ധ്യമങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി